തൃക്കാക്കര: ദേശീയതലത്തിൽ ഷൂട്ടിംഗിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ അപർണ ലാലുവിന് ഉന്നം ഒളിംപിക്സാണ്. വഴിമുടക്കുന്നത് സാമ്പത്തിക പരാധീനതകളും.
2016ൽ ഡൽഹിയിൽ നടന്ന തൽസൈനിക് ക്യാമ്പിലെ മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലുകളും ഒന്നു വീതം വെളളി, വെങ്കല മെഡലുകളുമടക്കം ഏഴ് മെഡലുകളാണ് എൻ.സി.സിക്ക് വേണ്ടി അപർണ സ്വന്തമാക്കിയത്. ദേശീയ തലത്തിൽ ബെസ്റ്റ് ഫയററുമായി. 2010 ൽ ഭുവനേശ്വറിൽ നടന്ന ഓൾ ഇന്ത്യ ബേസിക് ലീഡർഷിപ്പ് നാഷണൽ ക്യാമ്പിലും 2017ൽ മാവ് ലങ്കാർ ഷൂട്ടിംഗ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
എറണാകുളം എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ രാജ് നാരായണന്റെ ഇടപെടലിനെ തുടർന്ന് 2018ൽ ഇടുക്കി റൈഫിൾ അസോസിയേഷനിൽ സ്റ്റുഡന്റ് മെമ്പറായി ചേർന്നു. ആജീവനാന്ത അംഗത്വമെടുക്കാൻ പണമില്ലാതെ വന്നതോടെ പ്രതീക്ഷകൾ മങ്ങി. പട്ടികജാതി വികസന വകുപ്പ് വഴി ലഭിച്ച ഒരു ലക്ഷം രൂപയുടെ സഹായം കിട്ടിയപ്പോഴാണ് വീണ്ടും പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്.
മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന്റെയും പട്ടികജാതി വികസന വകുപ്പിലെ സീനിയർ ക്ലർക്ക് എസ്. ശ്രീനാഥിന്റെയും ഇടപെടലുകൾ സഹായകരമായി.
ഇടുക്കി റൈഫിൾ ക്ലബ്ബ് സെക്രട്ടറി ജെയിംസ്, ഷൂട്ടിംഗ് പരിശീലനം നൽകിയ മിലൻ ജെയിംസും അപർണയ്ക്കൊപ്പമുണ്ട്.
സ്വന്തമായി റൈഫിൾ വാങ്ങുകയെന്നതാണ് ഇനി അപർണയുടെ ലക്ഷ്യം. മൂന്നു ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും.
കുമ്പളം ചേപ്പനത്താണ് അപർണയുടെ വീട്.കൂലിപ്പണിക്കാരനാണ് അച്ഛൻ ലാലു. അമ്മ സിന്ധുമോൾ. ഇപ്പോൾ ഭർത്താവ് ഇസഹാക്കിനൊപ്പം ഫോർട്ടുകൊച്ചിയിലാണ് താമസം. അമ്മയും അനിയത്തി അർച്ചനയും മാതൃസഹോദരിയുടെ വീട്ടിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |