പാലാ : തന്റെ 'പോറ്റച്ഛന്റെ ' ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്ന ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തൻ തുമ്പിക്കൈ ഉയർത്തി അവസാനമായി വിടചൊല്ലി. ബ്രഹ്മദത്തന്റെ ഒന്നാംപാപ്പാൻ 'ഓമന ' എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരൻ നായരുടെ മരണം ഇന്നലെ പുലർച്ചെയായിരുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ബ്രഹ്മദത്തനെ ഊട്ടിയുറക്കിയ 74 കാരനായ ദാമോദരൻ നായർ കേരളത്തിലെ തന്നെ ഏറ്റവും മുതിർന്ന ആന തൊഴിലാളിയുമായിരുന്നു. 'ഓമന ' യുടെ ചട്ടത്തിനപ്പുറം ബ്രഹ്മദത്തൻ ഒരു ചുവട് പോലുംവച്ചിരുന്നില്ല. നീര് കാലത്തും ഓമനയെ കണ്ടാൽ ഈ ഗജവീരന്റെ അസ്വസ്ഥതകളെല്ലാം പമ്പ കടക്കുമായിരുന്നു. ളാക്കാട്ടൂർ സ്വദേശിയായ ഓമനയ്ക്ക് കാൻസർ രോഗം പിടിപെട്ടെന്ന് രണ്ടാഴ്ച മുമ്പാണ് തിരിച്ചറിഞ്ഞത്. അതു വരെയും ബ്രഹ്മദത്തന്റെ ഒന്നാം പാപ്പാനായി ഓമന ജോലി ചെയ്തു. ഓമനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മേലമ്പാറയിലെ പല്ലാട്ട് വീട്ടിൽ നിന്ന് ബ്രഹ്മദത്തനേയും കൂടി ആനയുടമ അഡ്വ.രാജേഷ് പല്ലാട്ടും കുടുംബവും ളാക്കാട്ടൂരിൽ എത്തുകയായിരുന്നു. തന്റെ പ്രിയപ്പെട്ട ഓമനയെ മറ്റൊരാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതും ബ്രഹ്മദത്തനാണ്. പതിനഞ്ചു വർഷം മുമ്പ് കുന്ദംകുളത്താണ് സംഭവം. 14ാം വയസ്സിലാണ് ദാമോദരൻനായർ ആനപ്പണിയ്ക്കിറങ്ങിയത്. തൃശൂർ പൂരം, കൂടൽമാണിക്യം, ആറാട്ടുപുഴ ഉൾപ്പെടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ആന പ്രേമികളുടെ ഇടയിൽ നിരവധി ആരാധകരുള്ള ദാമോദരൻ നായർക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |