പിണറായിയിൽ 1939 ലെ കമ്യൂണിസ്റ്റ് സമ്മേളനവും ജന്മിത്ത വിരുദ്ധമുന്നേറ്റവുമൊക്കെചരിത്രത്തിൽ എഴുതിചേർക്കപ്പെട്ടവയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പശ്ചാത്തല വികസനം എന്നിവയിലെല്ലാം സ്വയംപര്യാപ്തത നേടിയ കഥയാണ് ഇന്ന് പിണറായി ഗ്രാമ പഞ്ചായത്തിന് പറയാനുള്ളത്.
പിണറായിയിലെ പാറപ്രം 1939ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന് വേദിയായത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഊർജ്ജസ്വലരായ നേതാക്കൾ മുഴുവൻ അവിടെ എത്തിച്ചേർന്നു. നേതാക്കളുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കാൻ പിണറായി ആർ.സി അമല സ്‌കൂളിൽ റാഡിക്കൽ ടീച്ചേഴ്‌സ് യൂണിയന്റെ സമ്മേളനവും വച്ചു.
പോകാം സഹകരണ ഗ്രാമത്തിലേക്ക്
സംസ്ഥാനത്തെ ഏക സഹകരണഗ്രാമം എന്ന ഖ്യാതിയുണ്ട് ഇന്ന് പിണറായിക്ക്. ചെത്ത്, ബീഡി, നെയ്ത്ത് തൊഴിലാളികളുടെ വിയർപ്പ് വീണു കുതിർന്ന മണ്ണാണ് പിണറായി. ഇവിടെ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ മാതൃക പിന്നീട് കേരളം പിന്തടരുകയായിരുന്നു. കൈത്തറി മുതൽ ഇലക്ട്രിക് പോസ്റ്റ് നിർമ്മിക്കുന്നതു വരെ ഇവിടെ സഹകരണ മേഖലയിലാണ്. ഇതിനു പുറമെ ഹൈടെക് വീവിംഗ് മിൽ, ട്രാക്കോ കേബിൾ യൂണിറ്റ് എന്നിവയും പൊതുമേഖലയിൽ പ്രവർത്തിക്കുന്നു.
ഇന്നു കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും വിജയകരമായി പ്രവർത്തിച്ചുപോരുന്ന എ ക്ലാസ് ബാങ്കാണ് പിണറായി സർവീസ് കോപ്പറേറ്റീവ് ബാങ്ക്.
കള്ള് ഉത്പാദനത്തിന് നിരോധനം ഉണ്ടായിരുന്ന സമയത്ത് കള്ളിൽ നിന്നും ചക്കര ഉണ്ടാക്കി വിൽക്കലായിരുന്നു പ്രധാന വരുമാനമാർഗം. പിണറായി തെങ്ങ് ചക്കര ഉത്പാദന വിപണന സഹകരണ സംഘം ഈ വഴിക്കാണ് ഉണ്ടായത്..
1980 ൽ രൂപീകൃതമായ പിണറായി എഡ്യുക്കേഷൻ കോപ്പറേറ്റീവ് സൊസൈറ്റിയാണ് പിണറായി വിജയൻ പ്രസിഡന്റായ ആദ്യ സംഘമെന്ന് പറയാവുന്നത്. ആദ്യം പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സംഘത്തിന്റെ കീഴിൽ കോച്ചിംഗ് നൽകി. പിന്നീട് പ്രീഡിഗ്രിയിലേക്കു നീട്ടി. ഐ.ടി.സി കോഴ്സ് നടത്തി.
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് ഇപ്പോൾ പിണറായിക്കുള്ളത്. കേരളത്തിലെ തന്നെ ആദ്യത്തെ വനിത കാന്റീൻ പ്രവർത്തനം തുടങ്ങിയത് പിണറായിയിലാണ്. ഇന്നിപ്പോൾ അതൊരു ഹോട്ടലായി പ്രവർത്തിക്കുകയാണ്. ഗ്രാൻമ പോലുള്ള തൊഴിൽപരിശീലന കേന്ദ്രങ്ങൾ നിരവധി ഉദ്യോഗാർത്ഥികൾക്കാണ് വഴികാട്ടിയായത്. ഉത്സവകാലം ലക്ഷ്യമിട്ട് ഉത്സവകാല വാഴ കൃഷി എന്ന പേരിൽ പുതിയ കാർഷിക സംസ്‌കാരത്തിനും തുടക്കമിട്ടു.
പിക്കോസ്
പിണറായിയുടെയും വിജയന്റെയും വിജയഗാഥകളിൽ എടുത്തു പറയേണ്ടയൊന്നാണ് പിണറായി ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റി അഥവാ പിക്കോസ്. 1996 ൽ പിണറായി വിജയൻ വൈദ്യുതി വകുപ്പ് മന്ത്രിയായ സമയത്ത് വൈദ്യുത പോസ്റ്റുകൾ ഉണ്ടാക്കുന്ന കരാർ പിക്കോസിന് നൽകി. നിർമ്മാണ മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കിയ സൊസൈറ്റി പിന്നീട് വിവിധ ബ്രാഞ്ചുകളാക്കി തിരിച്ചു. ടൈൽസ് ഉത്പാദനം, ഫർണിച്ചർ നിർമാണം, ക്രഷർ യൂണിറ്റ് അങ്ങനെ നാലഞ്ച് സംഘങ്ങൾ ഇതിനു കീഴിലായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
എഡുക്കേഷൻ ഹബ്ബ്
രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ എഡുക്കേഷൻ ഹബ്ബ് യാഥാർത്ഥ്യമാകുകയാണ്. ഐ.എ.എസ് അക്കാഡമി, എൻജിനീയറിംഗ് കോളജ് എന്നിവ ഉൾപ്പടെ ഈ ഹബ്ബിൽ ഉൾപ്പെടും. എൽ.കെ.ജി മുതൽ ഉപരിപഠനത്തിന് വരെ ഈ ഗ്രാമം വിട്ടു പോകേണ്ടി വരില്ല..
പുതിയ തൊഴിലന്വേഷകർക്കായി പടവുകൾ എന്ന പേരിൽ പുതിയ സംരംഭം തുടങ്ങുകയാണ്. സഹകരണ ഗ്രാമമെന്ന നിലയിൽ ഖ്യാതി കേട്ട നാട്ടിൽ സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം-
കെ.കെ. രാജീവൻ,പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |