പാലക്കാട്: ലോക്ക് ഡൗൺ ഇളവ് ലഭിച്ചിട്ടും കഞ്ചിക്കോട് വ്യവസായ മേഖല പ്രതിസന്ധിയിൽ തന്നെ. നിലവിൽ 30% യൂണിറ്റുകൾ മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. തൊഴിലാളി ക്ഷാമത്തിനൊപ്പം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ചെറുതും വലുതുമായി 700ൽ അധികം കമ്പനികളാണ് കഞ്ചിക്കോടുള്ളത്. 15,000 വരുന്ന തൊഴിലാളികളിൽ പകുതിയോളം പേർ നാട്ടിലേക്ക് മടങ്ങി. ശേഷിച്ച തൊഴിലാളികളെ ഉപയോഗിച്ചാണ് കമ്പനികളുടെ പ്രവർത്തനം. ഇനി തൊഴിലാളികൾ മടങ്ങി വന്നാലേ കഞ്ചിക്കോട് പൂർണ്ണതോതിൽ പ്രവർത്തന ക്ഷമമാകൂ.
ഫർണസ് ഉപയോഗിക്കുന്ന വ്യവസായങ്ങൾ, ഇരുമ്പുരുക്ക് വ്യവസായങ്ങൾ എന്നിവ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ ഉല്പാദനത്തിന് ഓക്സിജൻ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ വ്യവസായത്തിനുള്ള ഓക്സിജൻ ഉല്പാദനം വെട്ടിക്കുറച്ച് ജീവൻ രക്ഷയ്ക്കാണ് ഉപയോഗിക്കുന്നത്. ഓക്സിജൻ പൂർണമായും പഴയ പോലെ ലഭ്യമായാലേ വ്യവസായങ്ങൾക്ക് മുന്നോട്ട് പോകാനാവൂ.
കഞ്ചിക്കോട് വ്യവസായ മേഖല ഉൾപ്പെടുന്ന പുതുശേരി പഞ്ചായത്തിലെ പകുതിയിലേറെ വാർഡുകൾ കണ്ടെയിൻമെന്റ് സോണായതും സമീപത്തെ എലപ്പുള്ളി പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ചതും കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പൊതുഗതാഗതം നിലച്ചത് മൂലം തൊഴിലാളികൾ യാത്ര ബുദ്ധിമുട്ടും നേരിടുന്നു. പല കമ്പനികളും സ്വന്തം വാഹനത്തിൽ തൊഴിലാളികളെ എത്തിച്ചാണ് പ്രവർത്തിക്കുന്നത്. വ്യവസായ മേഖല ഒരു മാസത്തോളം അടച്ചിട്ടത് മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
നിലവിൽ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾക്കൊളൊന്നും വിപണിയില്ല. പല യൂണിറ്റുകളുടെയും ഓർഡർ ഇല്ലാതായി. ഒന്നാം തരംഗത്തിലും ലോക്ക് ഡൗൺ മൂലം വ്യവസായ മേഖല നഷ്ടത്തിലായിരുന്നു. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ മേഖലയെ രക്ഷിക്കാൻ പ്രത്യേക പാക്കേജനുവദിക്കണം. വായ്പയിളവ് നൽകുന്നതിനൊപ്പം വാക്സിനേഷൻ മുൻഗണനാക്രമത്തിൽ നൽകാനും നടപടി വേണം.
-ആർ.കിരൺകുമാർ, ജന.സെക്രട്ടറി, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |