കൊച്ചി: മൂന്നു വർഷമായി തുടരുന്ന ഇ പോസ് മെഷീൻ തകരാറ് ഇന്നലെയും സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറാക്കി. കൊവിഡ് വ്യാപന സമയത്ത് പലവട്ടം റേഷൻ കടകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഒരാഴ്ച്ചയ്ക്കിടെ മൂന്നാം തവണയാണ് മെഷീൻ തകരാറിലായത്.
നിലവിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഭക്ഷ്യവകുപ്പിന്റെ സെർവറിന് താങ്ങാൻ സാധിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. 89,55,555 റേഷൻ കാർഡുകളിലെ വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷം അതിനില്ല. പിന്നീട് സർവർ മാറ്റി പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിച്ചെങ്കിലും നടപ്പിലായില്ല. അതുകൊണ്ടു തന്നെ പരാതികളും തുടരുകയാണ്.
റേഷൻ പ്രവർത്തനം മുടങ്ങി
ജില്ലയിലെ 1,333 റേഷൻ കടകളിൽ നാലു മണിക്കൂറോളം ഇന്നലെ പൂർണമായും പ്രവർത്തനം മുടങ്ങി. പലയിടങ്ങളിലും റേഷൻ കാർഡുടമകളുടെ തിരക്കു മൂലം ഉച്ചയ്ക്ക് ശേഷം കടകൾ അടച്ചിട്ടു. ജില്ലയിൽ 8,68,970 റേഷൻ കാർഡ് ഉടമകളാണുള്ളത്.
സർവർ തകരാറിലായതോടെ നാഷനൽ ഇൻഫോമാറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റേഷൻ കട ഉടമകൾക്ക് ലഭിച്ച മറുപടി. എല്ലാ തവണയും സെർവർ തകരാർ പരിഹരിച്ച് ഒരാഴ്ച്ച മാത്രമാണ് പ്രശ്‌നങ്ങളില്ലാതെ വിതരണം നടക്കുന്നത്. അതിന് ശേഷം വീണ്ടും സെർവർ നിലക്കും.
നിലവിൽ കിറ്റ് വിതരണവും റേഷൻ വിതരണവും ഒരുപോലെ നടന്നു വരികയാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള കിറ്റ് വിതരണവും നടക്കുന്നുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്ത് പോലും റേഷൻ കടകൾക്കു മുമ്പിൽ നീണ്ട നിരയായിരുന്നു.
അധികൃതർക്ക് മൗനം
ഇ പോസ് തടസപ്പെടുമ്പോൾ അധികൃതർ മൗനം പാലിക്കുകയാണ് പതിവ്. സൗജന്യ ഭക്ഷ്യക്കിറ്റ്, സൗജന്യ റേഷൻ വിതരണം തുടങ്ങുകയും ചെയ്ത വേളയിൽ വിതരണം മുടങ്ങുന്നത് അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിന് അടിയന്തിര പരിഹാരം കാണണം.
എൻ. ഷിജീർ,ഓർഗനൈസിംഗ് സെക്രട്ടറി,കേരള സ്‌റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |