കോഴഞ്ചേരി : കൊവിഡ് രണ്ടാം തരംഗത്തിൽ വിദ്യാലയങ്ങൾ തുറക്കാതായതോടെ ജില്ലയിലെ തയ്യൽ തൊഴിലാളികൾ പ്രതിസന്ധിയിൽ.
ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത 30,636 പേർ ഉൾപ്പെടെ ഏകദേശം 32,000 തൊഴിലാളികളാണ് ജില്ലയിലുള്ളത്. വസ്ത്രശാലകൾക്ക് ഇളവ് നൽകിയെങ്കിലും തയ്യൽ കടകൾ തുറക്കാനുള്ള അനുമതി നൽകാത്തതിനാൽ പലർക്കും പണിയില്ല. വനിതകളാണ് പ്രധാന ഉപജീവന മാർഗമായി തയ്യലിനെ ആശ്രയിക്കുന്നതെങ്കിലും ഏതാനും വർഷം മുമ്പ് പുരുഷന്മാരും അരങ്ങുവാണിരുന്ന മേഖലയാണിത്.
വർഷത്തിൽ രണ്ടു സീസണിൽ ലഭിക്കുന്ന വരുമാനത്തിലാണ് തയ്യൽ തൊഴിലാളികൾ പിടിച്ചുനിൽക്കുന്നത്. ഡിസംബറിൽ ആരംഭിച്ച് ഏപ്രിൽ - മേയ് മാസങ്ങളിൽ അവസാനിക്കുന്ന ഉത്സവ സീസണിലും ജൂണിലെ സ്കൂൾ സീസണിലുമാണത്. ഇപ്പോൾ രണ്ട് വർഷമായി ലോക്ക് ഡൗണിൽ തയ്യൽ കടകൾക്കു പൂട്ട് വീണതോടെ മിക്കവരും റെഡിമെയ്ഡ് വസ്ത്രങ്ങളിലേക്ക് മാറിയെന്ന് തയ്യൽക്കാർ പറയുന്നു.
തൊഴിലാളികളുടെ ക്ഷേമനിധി വരിസംഖ്യ 20 രൂപയിൽ നിന്ന് 50 ആയി വർദ്ധിപ്പിച്ചിട്ടും ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നാണ് പരാതി. വിവാഹത്തിന് 5000, പ്രസവ ചെലവുകൾക്ക് 15,000 , മക്കളുടെ വിദ്യാഭ്യാസത്തിന് 2000 മുതൽ 8000 വരെ എന്നിങ്ങനെ തുച്ഛമായ ആനുകുല്യമാണ് ലഭിക്കുന്നത്. 2014 മുതലുള്ള പ്രസവാനുകൂല്യമാണ് കഴിഞ്ഞ ലോക്ക് ഡൗണിന് മുൻപ് വിതരണം ചെയ്തത്.
സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് 7.75 ലക്ഷം തയ്യൽ തൊഴിലാളികളാണുള്ളത്. 60 വയസ്സ് കഴിഞ്ഞവർക്ക് 1000 രൂപ പ്രതിമാസ ആനുകൂല്യമുണ്ട്.
" കഴിഞ്ഞ ലോക്ക് ഡൗണിൽ സംസ്ഥാനത്ത് 1,04, 670 പേർക്ക് രണ്ട് ഘട്ടങ്ങളിലായി 10.46 കോടി രൂപ വിവിധ ആനുകൂല്യമായി വിതരണം ചെയ്തു. തൊഴിലാളികളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. അതു കൂടി കണക്കിലെടുത്തു കൊണ്ടുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
(കെ.എസ്.സിന്ധു,
ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ,
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം)
...... .............
" കൊവിഡ് വ്യാപനവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. വല്ലപ്പോഴുമുള്ള ആനുകൂല്യങ്ങളൊന്നും ഒന്നിനും തികയില്ല. രണ്ട് സീസണാണ് നഷ്ടപ്പെട്ടത്. പട്ടിണി മാറാൻ സ്ഥിരവരുമാനം വേണം. ഇളവുകളോടെയെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണം.
( വിജയമ്മ, ഇടപ്പാവൂർ.
കോഴഞ്ചേരിയിലെ തയ്യൽക്കട ഉടമ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |