ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ സി.ബി.എസ്.ഇ, ഐ.എസ്.സി 12-ാം ക്ളാസ് പരീക്ഷകളുടെ മൂല്യനിർണയം സംബന്ധിച്ച മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ തയാറാക്കുമെന്ന് ബോർഡുകൾ സുപ്രീംകോടതിയെ അറിയിച്ചു. പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഭിഭാഷക മമത ശർമ്മയുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും ഉൾപ്പെട്ട ബെഞ്ച്.
12-ാം ക്ളാസ് പരീക്ഷ റദ്ദാക്കിക്കൊണ്ട് ഇൗ മാസം ഒന്നിന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം സി.ബി.എസ്.ഇയ്ക്കായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ സമർപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മൂല്യനിർണയത്തിനുള്ള ബദൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
സി.ഐ.എസ്.സി.ഇയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജെ.കെ. ദാസ് മൂല്യനിർണയ മാർഗരേഖ തയ്യാറാക്കാൻ നാലാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനടക്കം ഇത് കാലതാമസമുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന ബോർഡുകൾക്കും ഫോർമുല മാതൃകയാക്കാം: കോടതി
സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ ബോർഡുകളുടെ മൂല്യനിർണയ മാർഗരേഖ സ്റ്റേറ്റ് ബോർഡുകൾക്കും മാതൃകയാക്കാമെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി. സംസ്ഥാന ബോർഡുകളുടെ മൂല്യനിർണയത്തിന് ഏകീകൃതസംവിധാനം വേണമെന്നുള്ള ഹർജിക്കാരിയുടെ ആവശ്യത്തിനാണ് കോടതിയുടെ പ്രതികരണം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് സിലബസ് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കുകയോ മാറ്റിവച്ചിരിക്കുകയോ ചെയ്തിരിക്കുകയാണെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. രാജ്യത്തെ 1.2 കോടി കുട്ടികളുടെ ഭാവി ആശങ്കയിലാണ്. ഹരിയാന, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങൾ പ്ലസ് ടു പരീക്ഷ റദ്ദാക്കി. തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അനിശ്ചിതത്വം തുടരുകയാണെന്നും ബോധിപ്പിച്ചു.
ഈ വിഷയത്തിൽ ഇടപെടാമെന്ന് വ്യക്തമാക്കിയ ബെഞ്ച് എല്ലാ വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിക്കുമെന്ന് സൂചിപ്പിച്ചു. ആദ്യം ഈ പ്രശ്നം പരിഹരിക്കട്ടെ, തത്ക്കാലം ക്ഷമയോടെയിരിക്കൂ എന്നും നിർദ്ദേശം നൽകി. എന്നാൽ, കൊവിഡ് പ്രതിസന്ധിക്കിടയിലും കേരളം പത്താം ക്ളാസ്, പ്ലസ് ടു പരീക്ഷകൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |