കോഴിക്കോട് : ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ദിവസവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനം. ഇതിനുള്ള നിർദ്ദേശം ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയതായി ജില്ലാ കളക്ടർ സാംബശിവറാവു അറിയിച്ചു. നിലവിൽ ഇടവിട്ട ദിവസങ്ങളിലാണ് വാക്‌സിനേഷൻ നടത്തുന്നത്. ഇനി മുതൽ എല്ലാ ദിവസവും വാക്‌സിനേഷൻ ഉണ്ടാവും.
കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി. വാക്‌സിനേഷനുളള അപേക്ഷ ഓൺലൈനിനു പുറമെ ജില്ലയുടെ ഉൾപ്രദേശങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തും. പ്രവാസികളുടെ അപേക്ഷ പോർട്ടലിൽ ലഭിച്ച് ഒരാഴ്ചക്കകം വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് കളക്ടർ ഉറപ്പു നൽകി.
സമ്പർക്ക പട്ടിക കാര്യക്ഷമമാക്കാനും സാമ്പിൾ പരിശോധന ഉയർത്താനും കളക്ടർ നിർദ്ദേശിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, അന്യ സംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരുടെ സാമ്പിൾ പരിശോധന വേഗത്തിലാക്കും. ഇതിനായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരെ ചുമതലപ്പെടുത്തി. 60 വയസിനു മുകളിൽ പ്രായമായവരിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഒന്നാംതല കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കോ ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്കോ മാറ്റണം.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മാലിന്യ നിർമാർജ്ജനത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണം. നദീതീരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. പഞ്ചായത്തുകൾ തോറും ഭിന്നശേഷിക്കാർക്ക് ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുകയും പൊതു സ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്യണം. ബഡ്‌സ് സ്‌കൂളുകൾ നവീകരിക്കണം. താലൂക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കുള്ള ജീവകാരുണ്യ സൊസൈറ്റി രൂപീകരിച്ച് സംഭാവന സ്വീകരിക്കണം. പഞ്ചായത്തുകൾ തോറും ഭിന്നശേഷി കഫേ നടത്താൻ സൗകര്യമൊരുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |