ന്യൂഡൽഹി: ഒരു സ്ത്രീയുടെ വിവാഹേതര ബന്ധം അവരുടെ കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാനുള്ള കാരണമല്ലെന്നും അവർ ഒരു നല്ല അമ്മയല്ലെന്ന് നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. ആസ്‌ട്രേലിയൻ പൗരനായ ഭർത്താവിൽ നിന്ന് നാലര വയസുള്ള മകളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിലാണ് കോടതിയുടെ നിരീക്ഷണം.
ഒരു പുരുഷാധിപത്യ സമൂഹത്തിൽ, സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് സാധാരണമാണെന്നും ഈ ആരോപണങ്ങൾ പലപ്പോഴും യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഉന്നയിക്കപ്പെടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. വളർച്ചയുടെ സമയത്ത് കുട്ടിക്ക് അമ്മയുടെ സ്‌നേഹവും കരുതലും ആവശ്യമാണ്. കൗമാരത്തിൽ അമ്മയുടെ പിന്തുണയും മാർഗനിർദേശവും അത്യന്താപേക്ഷിതമാണ്.
1956 ലെ ഹിന്ദു ന്യൂനപക്ഷ രക്ഷാകർതൃ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം അഞ്ച് വയസ് വരെ കുട്ടിയുടെ സ്വാഭാവിക രക്ഷിതാവാണ് അമ്മയെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ കസ്റ്റഡി ഇപ്പോൾ ആസ്‌ട്രേലിയയിൽ താമസിക്കുന്ന മാതാവിന് കൈമാറണമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അനുപിന്ദർ സിംഗ് നിർദ്ദേശിച്ചു.
2013 ലാണ് വിവാഹിതയായെന്ന് യുവതി ഹർജിയിൽ പറഞ്ഞിരുന്നു. ആസ്‌ട്രേലിയൻ പൗരനായിരുന്ന ഭർത്താവിനൊപ്പം പിന്നീട് ആസ്‌ട്രേലിയയിലേക്ക് പോയി. 2017 ജൂണിൽ ഈ ദമ്പതികൾക്ക് ഒരു മകളുണ്ടായി. എന്നാൽ പിന്നീട് ഇവർ തമ്മിൽ തർക്കങ്ങൾ ആരംഭിച്ചു. 2020 ജനുവരിയിൽ അവർ ഇന്ത്യയിലെത്തിയശേഷം ഭർത്താവ് മകളെ കൂട്ടിക്കൊണ്ടുപോയതായും യുവതി ഹർജിയിൽ പറഞ്ഞു.യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |