വാങ്ങിയിരുന്നത് ഒരു ലിറ്ററിന് 2300 രൂപ
കോട്ടയം: ബൈക്കിലും സ്കൂട്ടറിലും കറങ്ങി നടന്ന് ചാരയ വില്പന നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി പുളിയമ്മാക്കിൽ ഷാജി (45)യാണ് അറസ്റ്റിലായത്. ചാരായം ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രച്ഛന്ന വേഷനായി എത്തിയ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫാണ് ഇയാളെ കുടുക്കിയത്. ഇയാൾ മദ്യവില്പനക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. സ്കൂട്ടറിലുണ്ടായിരുന്ന ഒരു ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ പാതിരാത്രിയോടെയാണ് ഇയാളെ എക്സൈസ് പിടികൂടിയത്.
ഇയാളെക്കുറിച്ച് എക്സൈസിനു നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. പല പ്രാവശ്യം ഇയാളെ പിടിക്കാൻ എക്സൈസ് ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. മുൻകൂട്ടി ഓർഡർ ചെയ്താൽ മാത്രമേ ഇയാൾ മദ്യം എത്തിക്കുകയുള്ളു. പറയുന്ന സ്ഥലത്ത് രാത്രിയുടെ മറവിൽ കൊണ്ടുപോയി കൊടുക്കുകയും ചെയ്യും. എന്നാൽ കൈയിൽ ചാരായം കൊടുക്കില്ലായെന്നതും ഇയാളുടെ വില്പന തന്ത്രമാണ്.
പണം കിട്ടിയാൽ ഏതെങ്കിലും സ്ഥലത്തെ മരത്തിന്റെ ചുവട്ടിൽ കരിയില ഇട്ട് മൂടിയ നിലയിലാവും ചാരായം വയ്ക്കുക. ഒരു ലിറ്റർ ചാരായത്തിന് 2300 രൂപയാണ് ഇയാൾ വാങ്ങിയിരുന്നത്. വരുന്ന വിവരം മുൻകൂട്ടി അറിയിക്കുകയും വേണം.
ചാരായം ആവശ്യപ്പെട്ടതോടെ അതുമായി എത്തിയ ഷാജിയെ എക്സൈസ് ഓഫീസറും സംഘവും വെളിയന്നൂർ ഭാഗത്തുവച്ചാണ് കുടുക്കിയത്. ''സാധനം എടുത്തുകൊണ്ടുപോവുമ്പോൾ ശ്രദ്ധിക്കണം, എക്സൈസ് കറങ്ങുന്നുണ്ടെന്ന മുന്നറിയിപ്പ് '' നല്കാനും ഇയാൾ മറന്നില്ല. എന്നാൽ തന്റെ മുമ്പിൽ നിൽക്കുന്നത് എക്സൈസ് ഇൻസ്പെക്ടറാണെന്ന് ഇയാൾ അറിഞ്ഞില്ല. ഉടൻതന്നെ മാറി നിന്നിരുന്ന എക്സൈസ് സംഘം ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഉന്തിമാറ്റി രക്ഷപ്പെട്ട് സ്കൂട്ടറിൽ കടന്ന ഷാജിയെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രിവന്റീവ് ഓഫീസർ ആർ.സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ് , സുനിൽ കുമാർ കെ.എസ്, വേണുഗോപാൽ കെ ബാബു, ദീപക് സോമൻ എന്നിവരും എക്സൈസ് ഇൻസ്പെക്ടറോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |