കൊല്ലം: ലോക്ക് ഡൗണിൽ വ്യാജവാറ്റ് വ്യാപകമായതോടെ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കി. ഇന്നലെ മാത്രം വിവിധ സ്ഥലങ്ങളിൽ നിന്നായി 12 ലിറ്റർ ചാരായവും ആയിരം ലിറ്റർ കോടയും പിടികൂടി. രണ്ടുപേർ അറസ്റ്റിലാവുകയും ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. നാല് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും സൂക്ഷിച്ചതിന് തൃക്കരുവ നടുവിലച്ചേരി കാഞ്ഞിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഉല്ലാസ് (40), 8 ലിറ്റർ ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് പാരിപ്പള്ളി മേമനക്കോണം പുതുവൽവിള വീട്ടിൽ ഷിബു (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 370 ലിറ്റർ കോട സൂക്ഷിച്ചതിന് കൊടുവിള, കോണുവിള തെക്കതിൽ ഷൈജുവിനെതിരെ കേസെടുത്തു. ഇയാൾ ഒാടി രക്ഷപ്പെട്ടു. 70 ലിറ്റർ കോട സൂക്ഷിച്ചതിന് പാരിപ്പള്ളി കിഴക്കനേല പോങ്ങുവിള വീട്ടിൽ സനിലിനെതിരെ (30) കേസെടുത്തു. ഇടമൺ ആയിരവല്ലി ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ കലുങ്കിനുള്ളിൽ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 435 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ലോക്ക് ഡൗൺ ആരംഭിച്ചതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2236 ലിറ്റർ കോട, 52.2 ലിറ്റർ ചാരായം, 16.250 ലിറ്റർ വൈൻ എന്നിവയാണ് പിടിച്ചെടുത്തത്. വ്യാജവാറ്റ് ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനുള്ള
ഫോൺ: 9400069 439, 9400069440.
പൊലീസും ആക്ടീവാണ്
ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളടക്കം ഒട്ടേറെ തിരക്കുകളുണ്ടെങ്കിലും പൊലീസും ചാരായ റെയ്ഡിന് കൂടുതൽ സമയം കണ്ടെത്തിത്തുടങ്ങി. കിഴക്കേ കല്ലട പൊലീസ് നടത്തിയ പരിശോധനയിൽ താഴം ഭാഗത്ത് നിന്ന് 15 ലിറ്റർ കോടയുമായി യുവാവ് പിടിയിലായി. താഴം ബീനാലയത്തിൽ ബിനുവാണ് (31) അറസ്റ്റിലായത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീട്ടിൽ ചാരായം വാറ്റുന്നതിനിടെ വെളിനല്ലൂർ ആറ്റൂർകോണം കുറ്റിമൂട്,അൻസർ മൻസിലിൽ അൻസറിനെ(42) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ നിന്ന് 20 ലിറ്റർകോടയും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |