വാഷിംഗ്ടൺ: ചൈനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകൾ ചൈന പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ പ്രമുഖ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ദ്ധനും പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി.
വൈറസ് വുഹാൻ ലാബിൽ നിന്നാണോ പുറത്തുവന്നത് എന്നതിന് നിർണായകമായ തെളിവുകൾ ലഭ്യമാകാൻ ഇത് സഹായിക്കും. 2019ൽ രോഗബാധിതരായ ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ എനിക്ക് കാണണം. എന്തായിരുന്നു അവരുടെ അസുഖമെന്ന് കണ്ടെത്തേണ്ടതുണ്ട് - ഫൗചി പറഞ്ഞു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 90 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ ആവശ്യപ്പെട്ടിരുന്നു. നിരവധി ആരോഗ്യവിദഗ്ദ്ധർ ചൈനയോട് കൊവിഡിന്റെ ഉത്ഭവ കേന്ദ്രം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്
@ 2019ൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പ് വുഹാൻ ലാബിലെ ചില ജീവനക്കാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിലൂടെയോ വന്യമൃഗങ്ങളെ വിൽക്കുന്ന ചന്തയിൽ നിന്നോ ആവാം വൈറസ് പടർന്നതെന്നാണ് ചൈന വാദിക്കുന്നത്.
@ എന്റെ വാദം ശരി, ചൈന നഷ്ടപരിഹാരം നൽകണം: ട്രംപ്
കൊവിഡ് ചൈനീസ് ലാബിൽ നിന്ന് പുറത്തുവന്നതാണെന്ന തന്‍റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന 10 ലക്ഷം കോടി ഡോളർ നഷ്ടപരിഹാരമായി ലോകരാഷ്ട്രങ്ങൾക്ക് നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ശത്രുവായി പറയപ്പെടുന്നവർ പോലും ഇപ്പോൾ എന്റെ വാദങ്ങൾ ശരിവയ്ക്കുകയാണ്. കൊവിഡ് മൂലമുണ്ടായ നഷ്ടങ്ങളുടെയും മരണങ്ങളുടെയും ഉത്തരവാദിത്വം ചൈനയുടെ മേൽ ചുമത്തണം.
വൈറസ് ചൈനീസ് നിർമ്മിതമാണെന്ന് ട്രംപ് തുടക്കം മുതൽ വാദിച്ചിരുന്നു. കൊവിഡിനെ ചൈനീസ് വൈറസെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
@ ഡബ്ലിയു.എച്ച്.ഒയെ അമേരിക്കയിലേക്ക് അയക്കൂ
കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഫോർട്ട് ഡീട്രിക് ലാബ് ഉൾപ്പെടെ അമേരിക്കയുടെ ലോകമെമ്പാടുമുള്ള 200ൽ അധികം ജൈവ ലാബുകളെക്കുറിച്ച് വിശദീകരിക്കാനും ലോകാരോഗ്യ സംഘടനയെ അമേരിക്ക അവരുടെ രാജ്യത്തേക്ക് വിളിക്കട്ടെ എന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെന്‍ബിന്‍. ചികിത്സ രേഖകൾ ചൈന പുറത്തുവിടണമെന്ന അമേരിക്കൻ ആരോഗ്യ വിദഗ്ദ്ധൻ ഡോ.ആന്തണി ഫൗച്ചിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019 ഡിസംബർ 30ന് മുമ്പ് കൊവിഡിനെ കൈകാര്യം ചെയ്തിട്ടില്ലെന്ന് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും വാംഗ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |