കൊല്ലം: സർക്കാരിൽ അടയ്‌ക്കാനുള്ള അരക്കോടിയോളം രൂപ കൈക്കലാക്കിയ മുൻ ബാങ്ക് സെക്രട്ടറി, നാലര ലക്ഷം രൂപ വെട്ടിച്ച പത്തനാപുരം മുൻ വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ വിജിലൻസ് കേസെടുത്തു. പത്തനാപുരം ഇടമുളയ്ക്കൽ സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറി ആർ. മാധവൻപിള്ള, വില്ലേജ് ഓഫീസറായിരുന്ന ബിജു.ജി. കൃഷ്ണൻ എന്നിവർക്കെതിരെയാണ് കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അശോകകുമാർ കേസെടുത്തത്. 2017 സെപ്തംബർ 11ന് ആർ. മാധവൻപിള്ള ബാങ്ക് സെക്രട്ടറിയായിരിക്കെ പൂനലൂർ കോ- ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടർന്ന് ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയെന്ന കേസിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബിജു ജി.കൃഷ്ണൻ വില്ലേജ് ഓഫീസറായിരിക്കെ ക്രൗൺ ഒാഡിറ്റോറിയത്തിന്റെ കെട്ടിടനികുതി അനധികൃതമായി കണക്കാക്കി സ്ഥാപന മാനേജരെ തെറ്റിദ്ധരിപ്പിച്ച് 61,650 രൂപവീതം നാല് രസീതുകളിലായി 2,46,600 രൂപ ഈടാക്കിയിരുന്നു. ഇതിന് പുറമേ കെട്ടിട നികുതി, തോട്ടം നികുതി രസീതുകളുടെ ഡ്യൂപ്ലിക്കേറ്റിൽ കൃത്രിമം കാണിച്ച് മറ്റു വ്യക്തികളുടെ പേരിലും പണം തട്ടി. ആകെ 4,28,531 രൂപ കൈക്കലാക്കിയെന്നാണ് കേസ്. വില്ലേജ് ഓഫീസറുടെ അനധികൃത നടപടികൾ വിശദീകരിച്ച് പത്തനാപുരം തഹസീൽദാർ പത്തനാപുരം പൊലീസ് സ്റ്റേഷനിൽ നേരത്തേ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |