തൃക്കരിപ്പൂർ: ഏറെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കിയ ഉടുമ്പുന്തല -മാടക്കാൽ ബണ്ടിന് പകരം പാലമെന്ന നാട്ടുകാരുടെ ആവശ്യം ഫലത്തിലെത്തിയില്ല. വേലിയേറ്റ സമയത്തും മഴ ശക്തി പ്രാപിച്ചാലും ബണ്ടിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി കാൽനടയാത്രയ്ക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാകുന്നുവെന്ന നാട്ടുകാരുടെ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
മൂന്നര പതിറ്റാണ്ട് മുമ്പാണ് മാടക്കാൽ ദ്വീപു നിവാസികളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താനായി നാട്ടുകാരുടെ സഹകരണത്തോടെ സർക്കാർ ഫണ്ട് വിനിയോഗിച്ച് മാടക്കാൽ പുഴക്ക് കുറുകെ ബണ്ട് നിർമ്മിച്ചത്.തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തലയെയും വലിയ പറമ്പ പഞ്ചായത്തിലെ മാടക്കാലിനെയും ബന്ധിപ്പിക്കുന്ന വിധത്തിൽ 315 മീറ്റർ നീളത്തിൽ 6 മീറ്റർ വീതിയിലുമായി ഗതാഗത സൗകര്യമുള്ള റോഡടക്കമുള്ള ബണ്ട് പണിതത്.എന്നാൽ പുഴക്ക് കുറുകെ ബണ്ട് പൂർത്തിയായതോടെ നീരൊഴുക്ക് നിലച്ച് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ദീർഘകാലം കെട്ടി നിന്ന വെള്ളത്തിൽ പായലും ചെളിയും നിറഞ്ഞ് ദുർഗ്ഗന്ധം പരക്കുകയായിരുന്നു. ഉടുമ്പുന്തല ഭാഗങ്ങളിലെ വീടുകളിലെ കിണറുകളും ഇതുമൂലം മലിനമായി. പ്രദേശത്ത് പകർച്ചവ്യാധി പടർന്നുപിടിച്ചതോടെ ബണ്ട് പൊളിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യമുയരുകയായിരുന്നു.
ബണ്ടിന്റെ മദ്ധ്യത്തിലായി രണ്ടു വലിയ പൈപ്പ് കൾവർട്ട് സ്ഥാപിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.ഇതോടെയാണ് പാലം വേണമെന്ന ആവശ്യം ശക്തമായത്. പുതിയ സർക്കാരിൽ പ്രതീക്ഷ വച്ചിരിക്കുകയാണിപ്പോൾ മാടക്കാൽ ദ്വീപ് നിവാസികൾ.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സത്താർ വടക്കുമ്പാട് വർഷങ്ങൾക്ക് മുമ്പ് സർക്കാരിന് പാലം പണിയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ നിയമസഭാ സമിതി സ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നുവെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല.
കാലപ്പഴക്കം കൊണ്ട് മാടക്കാൽ ബണ്ടിന്റെ പാർശ്വഭിത്തികൾ തകർന്ന് കിടക്കുന്നതു കാരണമാണ് ബണ്ടിന് മുകളിലൂടെ വെള്ളപ്പാച്ചിൽ ഉണ്ടാകുന്നത്. ബണ്ടും റോഡും ഉയർത്തി കരിങ്കല്ലു കൊണ്ട് അതിരു കെട്ടി ഭദ്രമാക്കിയില്ലെങ്കിൽ മഴ കനത്താൽ ബണ്ട് തകരാൻ ഇടയാകും.ഇതോടെ ഈ ദ്വീപിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ യാത്രാദുരിതം ഇരട്ടിക്കും-
വി.ടി.ശാഹുൽ ഹമീദ് തീരദേശ വികസന സമിതി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |