കാസർകോട്: ഇടതുമുന്നണിയുടെ രണ്ടാം സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റിൽ കാസർകോട് ജില്ലക്ക് പ്രത്യേക നിർദ്ദേശങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തിന് പൊതുവായി പ്രഖ്യാപിച്ച വൻകിട പദ്ധതികളുടെ ഗുണഭോക്താക്കളായി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും മാറും. ജില്ലയിൽ തന്നെ പ്രധാനപ്പെട്ട സംസ്ഥാന പാതയായ ചെർക്കള-ജാൽസൂർ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 100 കോടി അനുവദിച്ചു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമ്മൻ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പ്രൊജക്ടിൽ ചെർക്കള ജാൽസൂർ റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ സംരക്ഷണത്തിനും തീരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രഖ്യാപിച്ച 5300 കോടിയുടെ പദ്ധതി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ തീരദേശ വാസികൾക്കും നേട്ടമാകും. വലിയപറമ്പ്, തൈക്കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, ഉദുമ, കീഴൂർ, മഞ്ചേശ്വരം, മുസോഡി തുടങ്ങിയ തീരദേശങ്ങളിൽ തീരസംരക്ഷണ പദ്ധതി വരും. കിഫ്ബി, ലോകബാങ്ക്, നബാർഡ് ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ഓരോ മണ്ഡലത്തിനും കോടികളുടെ വിഹിതം ലഭിക്കും. ആദ്യഘട്ടത്തിൽ 500 കോടിയെങ്കിലും ജില്ലക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത മാർഗങ്ങൾ ഒഴിവാക്കി ടെട്രാപാടുകളും ഡയഫ്ര മതിലുകളും സംയോജിപ്പിച്ചു കര സംരക്ഷിക്കുന്ന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്.
ജില്ലയിലെ ആദ്യ ബി.എം.ആൻഡ് ബി.സി റോഡ്
ദേശീയപാതയിലെ ചെർക്കള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കർണ്ണാടക ജാൽസൂരിൽ അവസാനിക്കുന്ന ഈ റോഡിന് 39.138 കി.മീ നീളമുണ്ട്. ജില്ലയിൽ ബി.എം.ആൻഡ് ബി.സി ചെയ്ത ആദ്യറോഡാണിത്. 2012ൽ കെ.എസ്.ടി.പിയാണ് ഈ പ്രവൃത്തി ഏറ്റെടുത്തു ചെയ്തിട്ടുള്ളത്. 2015ൽ ഉപരിതലം പൂർണ്ണമായി പുതുക്കേണ്ട ഈ റോഡ് കുഴികൾ രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റ പണികൾ ചെയ്തതല്ലാതെ മേജർ പ്രവൃത്തികൾ ഒന്നും പത്തുവർഷമായിട്ട് ചെയ്തിട്ടില്ല. തിരക്കേറിയ ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവങ്ങളാണ്. ഒട്ടനവധി പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
കോട്ടൂർ വളവിൽ തുടർച്ചയായി അപകടവും മരണവും സംഭവിക്കുന്നു.നിലവിൽ 5.50 മീറ്റർ വീതിയാണ് ടാറിംഗുള്ളത്.10 മുതൽ 12 മീറ്റർ വരെ സ്ഥല ലഭ്യതയുള്ള ഈ റോഡ്, ഭൂമി അക്വയർ ചെയ്യാതെ തന്നെ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. ജില്ലാ ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും പീഡിയാട്രിക് ഐ.സി.യു വാർഡുകൾ നിർമ്മിക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്. സി.എച്ച്.സി, താലൂക്ക് ,ജില്ലാ ആശുപത്രികളിലും പകർച്ചവ്യാധികൾ തടയുന്നതിന് 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകളും സ്ഥാപിക്കും.
ജാൽസൂർ റോഡ് പ്രശ്നം സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടേയും ശ്രദ്ധയിൽപെടുത്തിയിരുന്നു. കെ.എസ്.ടി.പി തന്നെ ഏറ്റെടുത്ത് അഭിവൃദ്ധിപ്പെടുത്താമെന്ന് അറിയിച്ചി ട്ടുണ്ട്.. പ്രവൃത്തിയുടെ ടെൻഡർ ഉടൻ വിളിക്കും-
അഡ്വ: സി.എച്ച്.കുഞ്ഞമ്പു,എം.എൽ.എ (ഉദുമ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |