കൊച്ചി:വൈദ്യുത വാഹനങ്ങൾക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന പാതകളിൽ 50 കിലോമീറ്റർ പരിധിയിൽ പുതിയ വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. ദേശീയപാതകളിലും എം.സി റോഡിലുമാണിവ.
അനേർട്ടും (ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി) ഇ.ഇ.എസ്.എല്ലും (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) ചേർന്നാണ് പദ്ധതി.
സർക്കാർ സ്ഥലങ്ങളിലും സ്വകാര്യ ഹോട്ടലുകളിലും മാളുകളിലും സ്റ്റേഷനുകൾ ആരംഭിക്കും.
20 ലക്ഷം ചെലവ്
5 കിലോ വാട്ടിന്റെ സോളാർ പവർ പ്ലാന്റുള്ള ചാർജിംഗ് സ്റ്റേഷന് 20 ലക്ഷം രൂപ ചിലവാകും. 60 കിലോ വാട്ട് വീതമുള്ള സി.സി.എസ് (കംബൈൻഡ് ചാർജിംഗ് സിസ്റ്റം), 15 കിലോ വാട്ടിന്റെ ജി.ബി.ടി കണക്ടർ മെഷീനുമാണ് സ്ഥാപിക്കുന്നത്. ഇതിന് 10 ലക്ഷം രൂപ ചെലവ് വരും. സോളാർ സ്ഥാപിക്കുന്നതിന് രണ്ടര ലക്ഷം രൂപയും മറ്റുചെലവുകൾക്ക് ഏഴര ലക്ഷം രൂപയുമാകും. ഒരു സ്റ്റേഷനിൽ 50 കിലോ വാട്ടുവരെ സോളാർ സ്ഥാപിക്കാം. ഇതിന് ഒരോ കിലോ വാട്ടിനും 50,000 രൂപാ വീതം നൽകണം. അനർട്ട് സബ്സിഡിയുമുണ്ടാകും.
സ്ലോ ചാർജിംഗ്
എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുടെ സമീപത്ത് സ്ഥലം ഉള്ളവർക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിടുന്നവർക്കായി സ്ലോ ചാർജർ സ്ഥാപിക്കാം. ഇതിന് 50,000 രൂപ ചെലവാകും.
യൂണിറ്റിന് 10 മുതൽ 20 രൂപവരെയാണ് നിരക്ക്. ഇതിൽ ഓരോ യൂണിറ്റിനും 5 രൂപ വീതം കെ.എസ്.ഇ.ബിക്ക് നൽകണം. ഒരുവാഹനം മുഴുവനായി ചാർജ് ചെയ്യുന്നതിന് 20 മുതൽ 40 യൂണിറ്റ് വൈദ്യുതി വേണ്ടി വരും.
രണ്ടാംഘട്ടം താലൂക്കുകളിൽ
രണ്ടാംഘട്ടത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉദ്ദേശമുണ്ട്. പണം ഇല്ലാത്ത സ്വകാര്യ വ്യക്തികൾക്ക് അനേർട്ട് ഇൻവസ്റ്റേഴ്സിനെ കണ്ടെത്തി നൽകും. താൽപര്യമുള്ളവർക്ക് ജില്ല ഓഫീസ് മുഖേനയോ അനേർട്ടിന്റെ വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാം.
ജെ. മനോഹർ,ഇ മൊബിലിറ്റി സെൽ ഹെഡ്,അനേർട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |