ആധുനികവത്കരിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയുടെ ഏറെക്കാലമായുള്ള സ്വപ്നം പൂവിടുന്നു. കൊല്ലം ഡിപ്പോ കിഫ്ബിയിൽ ഉൾപ്പെടുത്തി ആധുനികവത്കരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പുതിയ കെട്ടിടം എന്നതിനപ്പുറം അഷ്ടമുടിക്കായലിന്റെ ടൂറിസം സാദ്ധ്യതയും നഗരത്തിലെ വാണിജ്യസാദ്ധ്യതകളും പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള വികസനമാകും വരുക. കൊല്ലം ഡിപ്പോയുടെ ഈ സ്വപ്നം ജൂൺ 1ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
അഷ്ടമുടി കായലിന്റെ തീരത്താണ് കൊല്ലം ഡിപ്പോ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ നിലവിലെ ഡിപ്പോ ഭൂമിയിൽ വിനോദ സഞ്ചാരികൾക്ക് ഉല്ലസിക്കാൻ പാർക്ക്, ചുറ്റും എന്തും കിട്ടുന്ന കടമുറികൾ, മുകളിൽ അഷ്ടമുടി കായലിന്റെ സൗന്ദര്യം കൺനിറയെ കാണാൻ വരാന്തകളുള്ള ഹോട്ടൽ മുറികൾ. ഇങ്ങനെ കൊല്ലം ഡിപ്പോയെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം ഹബ്ബാക്കുകയാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ സ്വപ്നം. ഇത് യാഥാർത്ഥ്യമായാൽ ടിക്കറ്റ് ചാർജിന് പുറമേ പ്രതിമാസം ലക്ഷങ്ങൾ വരുമാനം ലഭിക്കും.
ഉടൻ എസ്.പി.വി
ഡിപ്പോയുടെ ആധുനികവത്കരണം ബഡ്ജറ്റിൽ ഇടംപിടിച്ച സ്ഥിതിക്ക് വൈകാതെ ഗഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ നിശ്ചയിക്കും. ഇവർ വിശദ രൂപരേഖ തയ്യാറാക്കിയ ശേഷം കിഫ്ബി വഴിയാകും നടപ്പാക്കുക. നിലവിൽ ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ടൂറിസം, വാണിജ്യ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന കെട്ടിട സമുച്ചയത്തിനാണ് സാദ്ധ്യത. പകരം ഡിപ്പോ നിലവിൽ ഗ്യാരേജ് സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറ്റും. ഗ്യാരേജ് ആണ്ടാമുക്കത്ത് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് സ്ഥാപിക്കും.
50 വർഷത്തെ പഴക്കം
നിലവിലെ ഡിപ്പോ കെട്ടിടത്തിന് 50 വർഷം പഴക്കമുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയിലെയും ഭിത്തികളിലെയും സിമന്റ് പാളികൾ നിരന്തരം അടർന്നുവീഴുന്നുണ്ട്. വനിതാ ജീവനക്കാർക്കും യാത്രക്കാർക്കും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളുമില്ല.
''
ടൂറിസം, വാണിജ്യ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കെ.എസ്.ആർ.ടി.സിക്ക് വൻതുക വരുമാനം സ്ഥിരമായി ലഭിക്കുന്ന തരത്തിലുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് കൊല്ലത്തെ ജനങ്ങൾക്കൊപ്പം ട്രാൻസ്പോർട്ട് ജീവനക്കാർക്കും ദീർഘകാലം ഇതിന്റെ നേട്ടം ലഭിക്കും.
എം. മുകേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |