കൊച്ചി: ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉൾപ്പെടെ നാലു ജില്ലാ ജഡ്‌ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം സുപ്രീംകോടതി കൊളീജിയത്തിന് ശുപാർശചെയ്തു. രജിസ്ട്രാർ ജനറൽ സോഫി തോമസ്, ഹൈക്കോടതിയിലെ രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) പി.ജി. അജിത്കുമാർ, കോട്ടയം ജില്ലാ സെഷൻസ് ജഡ്‌ജി സി.ജയചന്ദ്രൻ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സി.എസ്. സുധ എന്നിവരെയാണ് ശുപാർശ ചെയ്തത്. സുപ്രീംകോടതി കൊളീജിയം പരിഗണിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന് ശുപാർശ നൽകണം. കേന്ദ്ര നിയമ മന്ത്രാലയമാണ് തീരുമാനമെടുക്കുന്നത്.
കേരള ഹൈക്കോടതിയിൽ രജിസ്ട്രാർ ജനറലായ ആദ്യ വനിതയാണ് സോഫി തോമസ്. എറണാകുളം വാഴക്കുളം സ്വദേശിനിയാണ്. എറണാകുളം ഗവ. ലാ കോളേജിൽനിന്ന് നിയമബിരുദവും എം.ജി സർവകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും പാസായി. തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരിക്കെ കഴിഞ്ഞവർഷമാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലായത്.
സി.എസ്. സുധ 1995ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2012ൽ ജില്ലാ ജഡ്ജിയായി. കോമ്പറ്റീഷൻ അപ്പലേറ്റ് ട്രിബ്യൂണൽ രജിസ്ട്രാർ, നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രിബ്യൂണൽ രജിസ്ട്രാർ, കേരള ജുഡിഷ്യൽ അക്കാഡമി അഡി. ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മേയ് 24 നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായത്.
പി.ജി. അജിത്കുമാർ തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം ഗവ. ലാ കോളേജിൽനിന്ന് നിയമബിരുദം നേടിയശേഷം ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. ജില്ലാ ജഡ്ജിയായിരിക്കെ കേരള ജുഡിഷ്യൽ അക്കാഡമി അഡി.ഡയറക്ടറായി. 2018 നവംബറിലാണ് ഹൈക്കോടതിയിൽ രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) ആയത്.
കോട്ടയം ജില്ലാ ജഡ്ജിയായ സി. ജയചന്ദ്രൻ കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ജില്ലാ ജഡ്‌ജിയായിരുന്നു. ആലുവ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |