ന്യൂഡൽഹി: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വി വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പനാസിയ ബയോടെക്കിന് 14 കോടി രൂപ അനുവദിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി. 2020 ജൂലായിലെ കേന്ദ്ര സർക്കാർ ഉത്തരവ് അനുസരിച്ച് അടിയന്തരമായി വാക്‌സിൻ ഉത്പാദനത്തിനും ഗവേഷണത്തിനും പണം അനുവദിക്കണമെന്ന് വ്യക്തമാക്കിയിട്ടും പണം ലഭ്യമാക്കാത്തതിനെതിരെ മരുന്ന് കമ്പനി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജമൻമോഹൻ, നജ്മി വാസിരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
പന്ത്രണ്ട് ശതമാനം പലിശയും ഇതിനൊപ്പം നൽകണം. വിറ്റുവരവിന്റെ 20 ശതമാനം ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറമെന്ന് പനാസി ബയോടെക്കിനോട് നിർദ്ദേശിച്ചു. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് മനുഷ്യരാശിയെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രത്തിന്റെ വാദം അനുസരിച്ച് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും വാക്‌സിൻ കിട്ടാത്ത അവസ്ഥയാണ് രാജ്യത്ത്.രണ്ടാം തരംഗം ജനങ്ങളിലുണ്ടാക്കിയ മുറിവുകൾ ആശങ്കാജനകമാണ്. വാക്‌സിൻ നിർമ്മാണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാകൂ. എന്നാൽ നിങ്ങളുടെ ഉദ്യോഗസ്ഥർക്ക് ഇത് മനസിലാകുന്നില്ലെന്ന് കേന്ദ്രത്തിനെ വിമർശിച്ചു.
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ഡൽഹി ആസ്ഥാനമായ പനാസിയ ബയോടെക് എന്നിവർ ചേർന്നാണ് സ്പുട്‌നിക് വി ഉത്പാദനം ആരംഭിച്ചത്. പ്രതിവർഷം 10 കോടി ഡോസ് ഉത്പാദിപ്പിക്കും. ലോകത്ത് ആദ്യം രജിസ്റ്റർ ചെയ്ത കൊവിഡ് വാക്സിനാണ് സ്പുട്‌നിക് വി. ഇതുവരെ 66 രാജ്യങ്ങളിൽ അനുമതി ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |