ന്യൂഡൽഹി: കൊവിഡ് പ്രതിരോധ നടപടികളുമായി ജനങ്ങൾ അങ്ങേയറ്റം സഹകരിച്ചതിനാൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായി കുറയുന്നതായും രോഗബാധ പ്രാദേശിക തലത്തിൽ ഒതുക്കി നിറുത്താൻ കഴിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ വൈറസ് വീണ്ടും വ്യാപിക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
രണ്ടാം വ്യാപനത്തിൽ രാജ്യത്ത് 3.89ലക്ഷം പേർക്ക് വരെ കൊവിഡ് ബാധിച്ചു. എന്നാൽ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന വർദ്ധനവിൽ വലിയ തോതിൽ കുറവ് ദൃശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
വെള്ളിയാഴ്ച 1,32,364 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 538 ജില്ലകളിൽ 100 കേസുകൾക്ക് മുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴത് 257 ജില്ലകളായി കുറഞ്ഞു. രോഗബാധ പ്രാദേശിക തലത്തിൽ ഒതുക്കി നിറുത്താൻ കഴിഞ്ഞതിന്റെ തെളിവാണിത്.
ഏപ്രിലിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം വരെ ആയിരുന്നത് ഇന്നലെ 6.38ശതമാനമായി കുറഞ്ഞു. ആക്ടീവ് കേസുകളിൽ 21ലക്ഷത്തിന്റെ കുറവുണ്ടായി. എല്ലാ സംസ്ഥാനങ്ങളിലും രോഗബാധയിൽ കുറവ് ദൃശ്യമാണ്. അഞ്ച് ശതമാനത്തിന് താഴെ ടി.പി.ആർ ഉളള 377 ജില്ലകളുണ്ട്. അതേസമയം, നിയന്ത്രണങ്ങൾ ഒറ്റയടിക്ക് എടുത്തുകളഞ്ഞാൽ വൈറസ് വീണ്ടും ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാക്സിനേഷനിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മുന്നിലാണെന്ന് ലവ് അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ ഒരുഡോസ് മാത്രം ലഭിച്ചവർ 17.2 കോടിയും യു.എസിലേത് 16.9 കോടിയുമാണ്. രാജ്യത്തെ 60വയസിന് മുകളിലുള്ള 43 ശതമാനം ആളുകളും വാക്സിനേഷൻ എടുത്തു കഴിഞ്ഞു.
കുട്ടികളിലെ വാക്സിനേഷന് അനുമതി നൽകും മുമ്പ് ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. നിലവിൽ 40കോടി കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരും. ഇന്ത്യയിൽ അനുമതി തേടിയ ഫൈസർ വാക്സിൻ 12-17 വയസുകാരിൽ ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ പരീക്ഷണത്തിലുള്ള ഒരു വാക്സിനും കുട്ടികളിൽ ഉപയോഗിക്കാൻ യോഗ്യമാണ്. പക്ഷേ, അന്തിമ തീരുമാനമെടുക്കും മുമ്പ് ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |