ന്യൂഡൽഹി: ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞയാൾക്ക് 18 മാസം തടവ് ശിക്ഷ വിധിച്ച് ഗുജറാത്തിലെ മിർസാപൂർ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് വി.എ ധദാൽ. ഭവാനിദാസ് ബാവാജി എന്ന ചായക്കടക്കാരനെയാണ് കോടതി ശിക്ഷിച്ചത്. 2012 ഏപ്രിൽ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വഴിയരികിൽ ചായക്കട നടത്തുകയായിരുന്നു ഭവാനിദാസ്. ഇത് നിയമവിരുദ്ധമാണെന്നും ചായക്കട ഒഴിയണമെന്നും മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, കോടതിയിൽ നിന്ന് ഭവാനി ദാസ് സ്റ്റേ വാങ്ങി. പിന്നീട് മുനിസിപ്പാലിറ്റി ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി അനുസരിച്ച് മുനിസിപ്പാലിറ്റി ഇയാളുടെ ചായക്കട പൊളിച്ചുമാറ്റി. ഇതോടെ ഭവാനിദാസ് തൊഴിൽരഹിതനായി. ഇതിനെതിരെ അപ്പീൽ പോയെങ്കിലും കേസ് അനന്തമായി നീട്ടിവച്ചുകൊണ്ടേയിരുന്നു.
പണമില്ലാതെ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായെന്നും തനിക്ക് ഭിക്ഷയെടുക്കേണ്ടി വന്നു എന്നും ഭവാനിദാസ് കോടതിയിൽ ബോധിപ്പിച്ചെങ്കിലും കോടതി കേസ് മാറ്റിവച്ചു. കോപാകുലനായ ദാസ് കാലിൽ കിടന്ന രണ്ട് ചെരിപ്പുകളും ഊരി ജഡ്ജിയെ എറിഞ്ഞു. എന്നാൽ, ചെരിപ്പ് ജഡ്ജിയുടെ ദേഹത്ത് കൊണ്ടില്ല.
എന്തിനാണ് ചെരിപ്പ് എറിഞ്ഞതെന്ന് ജഡ്ജി ചോദിച്ചപ്പോൾ കേസ് നീണ്ടുപോകുന്നതിന്റെ ദേഷ്യത്തിൽ ചെയ്തതാണെന്ന് ഇയാൾ മറുപടി നൽകി. പിന്നീട് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുകയാണ് ഇയാൾ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. 18 മാസത്തെ തടവ് വിധിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ ഭവാനിദാസിന് പിഴ വിധിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |