കോഴിക്കോട്: മരം ഒരു വരം എന്ന് ചൊല്ലി പഠിച്ചതല്ല, മരം ഒരു ആവശ്യമാണെന്ന ബോധമാണ് മുഹമ്മദ് കോയയെ ഒറ്റയാൾ പോരാട്ടത്തിന് പ്രാപ്തനാക്കിയത്. മൊട്ടക്കുന്ന് പച്ചപ്പ് നിറഞ്ഞ വനമാക്കി മാറ്റുകയായിരുന്നു ആരാമ്പ്രം സ്വദേശി വി. മുഹമ്മദ് കോയ.
ഓരോ വർഷം പരിസ്ഥിതി ദിനം കടന്നെത്തുമ്പോഴും ഇദ്ദേഹത്തിന്റെ വിഎംകെ ബൊട്ടാണിക്കൽ ഗാർഡനിൽ വളർന്നു വരുന്ന മരങ്ങളുടെ എണ്ണവും കൂടുകയാണ്. വെറും 30 സെന്റിൽ നിന്ന് രണ്ടേക്കർ സ്ഥലത്തേക്ക് വനം പടർന്നപ്പോൾ ഇരുന്നൂറ്റൻപതിലേറെ അപൂർവയിനം വൃക്ഷങ്ങളുമുണ്ട് കൂട്ടത്തിൽ.
തണൽ അശേഷമില്ലാത്ത മൊട്ടക്കുന്ന് വനമാക്കി മാറ്റാൻ തീരുമാനിച്ചപ്പോൾ ബന്ധുക്കളിൽ നിന്നു സുഹൃത്തുക്കളിൽ നിന്നുമെല്ലാം ആദ്യം എതിർപ്പായിരുന്നു. എന്നിട്ടും ഉറച്ച മനസ്സോടെ മുന്നോട്ട് നീങ്ങുകയായിരുന്നു. വെറുതെ കുറച്ചധികം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് കാടിന്റെ പ്രതീതി ഉണ്ടാക്കുക എന്നതിലുപരി വനത്തിനുള്ളിൽ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങളാണ് മുഹമ്മദ് നട്ടുപിടിപ്പിച്ചത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങളുമുണ്ട് ഈ നിരയിൽ. അശോകം, മരവുരി, ഇരുമ്പകം, നരിവേങ്ങ തുടങ്ങിയ വൃക്ഷങ്ങളെല്ലാം ഇവിടെയുണ്ട്.
മുളകളുടെ 25 വ്യത്യസ്ത ഇനങ്ങൾ വനത്തിനുള്ളിൽ വളരുകയാണ്. ബൊട്ടാണിക്കൽ ഗാർഡന് കൂട്ടായി മുള്ളൻപന്നി, കുറുക്കൻ, കീരി, ഉടുമ്പ്, പാമ്പുകൾ, വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഉറുമ്പുകൾ, ചിത്രശലഭങ്ങൾ എന്നിവയുമുണ്ട്.
സംസ്ഥാന സർക്കാരിൻെറ വനമിത്രയ്ക്ക് പുറമെ പരിസ്ഥിതി സൗഹാർദ്ദ അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. വനപരിപാലനം ഇപ്പോഴും തനിച്ചു നടത്തുകയാണ് ജ്വല്ലറി ഉടമ കൂടിയായ ഈ 65 കാരൻ. ഉണങ്ങിപ്പോകുന്ന മരങ്ങൾക്ക് പകരം മറ്രൊന്ന് എന്ന ചിന്തയാണ് ഇദ്ദേഹത്തെ മരങ്ങൾ നടാൻ പ്രേരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |