കോഴിക്കോട്: പുഴകളും തോടുകളുമെല്ലാം മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി തീരുമ്പോൾ നാടൻ മത്സ്യങ്ങൾ മിക്കതും വംശനാശ ഭീഷണിയിൽ. പച്ചപ്പിനെയും ആവാസവ്യവസ്ഥയെയും തിരിച്ചുപിടിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായി മറ്റൊരു പരിസ്ഥിതി ദിനം കൂടി എത്തുമ്പോൾ കാണാതിരുന്നുകൂടാ ഈ ജലജീവികളുടെ ദുര്യോഗം.
മുമ്പ് സുലഭമായി ലഭിച്ചിരുന്ന പുഴ മത്സ്യങ്ങളായ പ്രാച്ചി, കരിമീൻ, പൂമീൻ, മാലാൻ, ചെമ്പല്ലി മെരുവൻ, കൂർമീന്‍, തേമീൻ, കരിമീൻ, കലുവ, കൊളോൻ, മലഞ്ഞിൽ, കൊത്യൻ, ആരകൻ, നൊളി, വാള, മുശു, ബ്രാൽ, ഏരി, നരിമീൻ, കൊയല എന്നിവയെല്ലാം ഏതാണ്ട് അപൂർവ ഇനങ്ങളായി മാറുകയാണ്. കനത്ത മഴയിൽ കുത്തിയൊലിച്ച് പലയിടങ്ങളിൽ നിന്നായി പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം പുഴയിൽ അടിഞ്ഞുകൂടുന്നുണ്ട്. വേലിയേറ്റ സമയത്ത് കടലിൽ നിന്നുള്ള മാലിന്യങ്ങളുടെ കുത്തൊഴുക്കും വരുന്നു പുഴകളിലേക്ക്.
തോണികളിറക്കി വലയിടുമ്പോൾ പ്ലാസ്റ്റിക് മാലിന്യം കുടുങ്ങുന്നതു വലിയ ഭീഷണിയായിരിക്കുകയാണ്. മത്സ്യങ്ങളുടെ പ്രജനനത്തെയും പ്ലാസ്റ്റിക് മാലിന്യത്തിന്റെ സാന്നിദ്ധ്യം കാര്യമായി ബാധിക്കുന്നുണ്ട്.
ജലാശയങ്ങളിൽ നിന്നു കയറി വരുന്ന മീനുകളെ വെട്ടിയും വലയിട്ടും വീഴ്‌ത്തുന്ന ഊത്തപിടിത്തം അവയുടെ വംശനാശത്തിന് തന്നെ കാരണമാകുന്നതായി വിദഗ്ദ്ധർ പറയുന്നു. പൂർണഗർഭാവസ്ഥയിൽ മുട്ടയിടാനായി എത്തുന്ന ഇവയ്ക്ക് മറ്റു സമയങ്ങളിലേതു പോലുള്ള അതിജീവന സാമർത്ഥ്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ എളുപ്പത്തിൽ പിടിക്കാനും സാധിക്കും. ഊത്തപിടിത്തം വഴി ഭക്ഷ്യയോഗ്യമായ അറുപതോളം ഇനങ്ങളെങ്കിലും
വംശനാശ ഭീഷണിയിലായിരിക്കുകയാണ്. ഭക്ഷ്യയോഗ്യമല്ലാത്തവ ഇരുപതോളം ഇനങ്ങളും.
ചുഴലിക്കാറ്റ് സൃഷ്ടിച്ച കടൽക്ഷോഭത്തെ തുടർന്ന് ഏറെ ദിവസങ്ങളായി കടൽമത്സ്യം കിട്ടാതായതോടെ ഊത്തപിടിത്തം കൂടിയത് വലിയ തിരിച്ചടിയായിട്ടുണ്ട്. മീനുകളുടെ വഴികളിലെളെല്ലാം ചിറ കെട്ടി കെണിയൊരുക്കി സകലതിനെയും പിടിക്കുന്ന രീതി ഏറെ വിനാശകരമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പുഴയിൽ നിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോട്ടിൽ ഇത്തരം കെണിയൊരുക്കുമ്പോൾ ഒരൊറ്റ മീനും രക്ഷപ്പെടില്ല.
''വഴിവിട്ട ചെയ്തികൾ കാരണം കേരളത്തിലെ ശുദ്ധജല മത്സ്യസമ്പത്തിന് വംശനാശം സംഭവിക്കുകയാണ്. പുഴകൾ തീർത്തും മലിനമാകുമ്പോൾ അവയുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാവുന്നു.
മെർളിൻ,
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ,
താമരശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |