തിരുവനന്തപുരം: ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8900 കോടി രൂപ നേരിട്ട് കൈകളിലെത്തിക്കുമെന്ന് സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതിനായി പ്രത്യേകം പണം വകയിരുത്തിയില്ല.
സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമ നിധി ബോർഡ് പെൻഷൻ, കിറ്ര് വിതരണത്തിനായി ചെലവഴിക്കുന്ന പണം, തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം തുടങ്ങിയവ ഉൾപ്പെടുത്തിയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകളും കിറ്രുകളുടെ ചെലവ്, തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം തുടങ്ങിയവയാണ് ഇതിൽ പെടുക. 44 ലക്ഷം പേർക്കാണ് 1600 രൂപ വീതം മാസം നൽകുന്നത്.
അധിക ചെലവ്
20,000 കോടി രൂപയുടെ കൊവിഡ് പാക്കേജ് അധിക ചെലവാണെന്ന് കരുതുമെങ്കിലും ഇതിൽ 8900 കോടി രൂപ നിലവിൽ നൽകുന്ന തുകകളാണ്. 8300 കോടി രൂപ ബാങ്കുകൾ തുടങ്ങിയവ സംരംഭകർക്ക് നൽകുന്ന വായ്പയാണ്. കൊവിഡ് വാക്സിനും അനുബന്ധ ഉപകരണങ്ങൾക്കുമായി നീക്കിവച്ച 1500 കോടി ഉൾപ്പെടെ ആരോഗ്യമേഖലയ്ക്കായി അനുവദിച്ച 2800 കോടി രൂപയാണ് ഒരു പ്രധാന ചെലവ്. ഇതിൽ 520 കോടി രൂപ എം.എൽ.എ മാരുടെ ഫണ്ടിൽ നിന്ന് കിട്ടും. അതേ സമയം ജനുവരിയിൽ പ്രഖ്യാപിച്ച ബഡ്ജറ്ര് പ്രകാരം ലഭിക്കേണ്ട നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലുമായി 1787 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
നികുതി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞിട്ടും പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാരിന് ധൈര്യം കിട്ടിയത് കേന്ദ്രസഹായം കൊണ്ടാണ്. ധനകാര്യ കമ്മിഷൻ ശുപാർശകൾ പ്രകാരമുള്ള കേന്ദ്രവിഹിതം ജനുവരിയിലെ ബഡ്ജറ്റിൽ വകയിരുത്തിയതിനേക്കാൾ 3748 കോടി രൂപ കുറഞ്ഞിട്ടും സർക്കാർ പിടിച്ചു നിന്നത് റവന്യൂ കമ്മി ഗ്രാന്റായി കേന്ദ്രം 19,891കോടി രൂപ നൽകിയതുകൊണ്ടാണ്. ജനുവരിൽ അവതരിപ്പിച്ച ബഡ്ജറ്രിൽ 10,000 കോടി രൂപ മാത്രമാണ് ഈ വകയിൽ വരുമാനമായി കണക്കാക്കിയിരുന്നത്.
ശമ്പളം, പെൻഷൻ, പലിശ
ശമ്പളം, പെൻഷൻ, സർക്കാർ വാങ്ങിയ വായ്പയുടെ പലിശ എന്നിവയ്ക്കെല്ലാമായി ഈ സാമ്പത്തിക വർഷം 84,883 കോടി രൂപയാണ് ചെലവാകുക. ഇത് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 64.81 ശതമാനം വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |