തിരുവനന്തപുരം: കൊവിഡിലെ ഗുരുതരപ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന്റെ ധനസ്ഥിതി സൃഷ്ടിച്ച ആശങ്കകൾ തന്റെ കന്നി ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പങ്കുവച്ചു. വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള സമഗ്രപദ്ധതി തയാറാക്കുന്നതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. പക്ഷേ രണ്ടും ഊർജിതമാക്കാൻ പറ്റിയ സന്ദർഭമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ധനസ്ഥിതി പ്രതിസന്ധിയിലാക്കിയതിന് കേന്ദ്രസർക്കാർ നയങ്ങളെ അതിനിശിതമായി ബഡ്ജറ്റിന്റെ ഉപസംഹാരത്തിൽ വിമർശിക്കുന്നുമുണ്ട്.
നികുതി- നികുതിയേതര വരുമാനം കൂട്ടാതെ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്നതിന് സംശയമില്ല. ചെലവ് ചുരുക്കൽ നടപടികളും അനിവാര്യമായി വരും. നോട്ട് നിരോധനം, വേണ്ടത്ര തയാറെടുപ്പില്ലാതെ ജി.എസ്.ടി നടപ്പാക്കൽ, ഓഖി, പ്രളയങ്ങൾ, കൊവിഡ് ഒന്നും രണ്ടും തരംഗങ്ങൾ, സാമ്പത്തികമാന്ദ്യം എന്നിവ നികുതി - നികുതിയേതര വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. വരുമാന വളർച്ചാനിരക്കുകൾ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായി. എന്നാൽ ചെലവുകൾ കൂടി.
'സാമ്പത്തികമാന്ദ്യവും പ്രകൃതിദുരന്തവും വരുമ്പോൾ വേണമെങ്കിൽ സർക്കാരിന് ചെലവ് ചുരുക്കി മാറി നിൽക്കാം. ഇടതുപക്ഷ സമീപനം അതല്ല. പ്രതിസന്ധിഘട്ടങ്ങളിൽ കടമെടുത്തായാലും മുൻനിരയിൽ നിന്ന് നാടിനെ ആപത്തിൽ നിന്ന് രക്ഷിക്കുകയെന്നതാണ് ഇടതുസമീപനം. ഒന്നാം പിണറായി സർക്കാരിന്റെ ആ നയം തന്നെ ഈ സർക്കാരും പിന്തുടരും" - മന്ത്രി നയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |