വ്യാപിച്ചത് 170 ചതുരശ്ര കിലോമീറ്ററിൽ
മലപ്പുറം: കാടെല്ലാം അതിവേഗം നാടാവുമ്പോഴും പ്രതീക്ഷയുടെ പച്ചപ്പേകുകയാണ് ജില്ലയിലെ വനഭൂമിയുടെ വർദ്ധനവ്. സംസ്ഥാനത്ത് വനഭൂമി വർദ്ധിച്ച ജില്ലകളിൽ രണ്ടാം സ്ഥാനത്താണ് മലപ്പുറം. ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം നാലുവർഷത്തിനിടെ ജില്ലയിൽ 170 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് വർദ്ധിച്ചത്. സംസ്ഥാനത്ത് പാലക്കാടാണ് ഇക്കാര്യത്തിൽ മുന്നിൽ. 257 ചതുരശ്ര കിലോമീറ്റർ വനഭൂമി വർദ്ധിച്ചു. ഓരോ രണ്ടുവർഷം കൂടുമ്പോഴാണ് ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യ വനഭൂമി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നത്. ജില്ലയുടെ ആകെ വിസ്തൃതി 3,554 ചതുരശ്ര കിലോ മീറ്ററാണ്. ഇതിൽ 1,981 ചതുരശ്ര കിലോമീറ്ററാണ് വനഭൂമിയുള്ളത്. 55.75 ശതമാനവും വനഭൂമിയാണ്. നിബിഡ വനം മുതൽ ശുഷ്‌ക വനം വരെ ഉൾപ്പെട്ടതാണിത്.
142.59 ചതുരശ്ര കിലോമീറ്ററാണ് ജില്ലയിൽ നിബിഡ വനമുള്ളത്. താരതമ്യേന നിബിഡത കുറഞ്ഞ വനം 424.08 ച.കി. മീറ്ററാണ്. തുറന്ന വനമാണ് ജില്ലയിൽ കൂടുതലും. 1,414.66 ചതുരശ്ര കിലോ മീറ്ററാണിത്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ 2017ലെ കണക്കുപ്രകാരം മലപ്പുറത്ത് 1,811 ച.കി. മീറ്ററിലായിരുന്നു വനം ഉണ്ടായിരുന്നത്. ജില്ലയുടെ ആകെ വിസ്തൃതിയുടെ 50.96 ശതമാനമായിരുന്നു ഇത്. നാല് വർഷത്തിനിടെ വന വിസ്തൃതിയിൽ 4.79 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
വളർന്നത് തുറന്ന വനം
ജില്ലയിൽ നിബിഡ വനങ്ങളുടെ അളവിൽ ചെറിയ കുറവുണ്ട്. 2017ൽ 143 ച.കി.മീ ആയിരുന്നെങ്കിൽ നിലവിൽ 142.59 ച.കി.മീറ്ററാണ്. താരതമ്യേന നിബിഡത കുറഞ്ഞ വനത്തിലും നേരിയ കുറവുണ്ട്. 2017ൽ 423 ചതുരശ്ര കിലോമീറ്ററെങ്കിൽ നിലവിൽ 424.08 ച.കി.മീറ്ററാണ്. അതേസമയം തുറന്ന വനത്തിന്റെ വിസ്തൃതിയിൽ 170 ച.കി.മീറ്ററിന്റെ വർദ്ധനവുണ്ടായി. 1,244 ചതുരശ്ര കിലോ മീറ്ററിൽ നിന്ന് 1,414 ച.കി.മീറ്ററിലേക്ക്. വ്യവസായ തോട്ടങ്ങളുടെ വർദ്ധനവാണ് തുറന്ന വനങ്ങളുടെ വർദ്ധനവിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |