കോഴിക്കോട് : കൂടണയാൻ കഴിയാത്ത തേനീച്ചകളുടെ നൊമ്പരം ... തേനെടുക്കാനാവാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിന്റെ വേദന പേറുന്ന ആദിവാസികൾ... കഴിഞ്ഞ ദിവസം 'നവാഡ' അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വിജീഷ് മണിയുടെ 'മ് മ് " (സൗണ്ട് ഓഫ് പെയ്‌ൻ) ഓർമ്മപ്പെടുത്തലിന്റെ മർമ്മരമാവുകയാണ് ; പരിസ്ഥിതി തകിടം മറിക്കുന്ന മനുഷ്യർക്കു നേരെ മുന്നറിയിപ്പായി മുഴങ്ങുന്ന വേദനയുടെ ശബ്ദവീചികളാവുകയാണ്.
കാട്ടിൽ തേനെടുത്തും മറ്റും കുടുംബം പുലർത്തുന്ന കുറുമ്പ ഗോത്രവിഭാഗത്തിൽ പെട്ട ആദിവാസി അനുഭവിക്കുന്ന ആധിയിലൂടെയാണ് 'മ് മ് " നീങ്ങുന്നത്. മൊബൈൽ ടവറുകൾ പടർത്തുന്ന റേഡിയേഷൻ കാരണം തേനിച്ചകൾക്ക് കൂട്ടിലേക്കെത്താനാവുന്നില്ല. തേൻ കിട്ടാതെ അന്നം മുട്ടുന്ന അവസ്ഥയിൽ ആദിവാസിയും. തേനീച്ചകളുടേതെന്ന പോലെ ആദിവാസി സമൂഹത്തിന്റേയും പൊള്ളുന്ന വേദന പകർത്തിയിരിക്കുകയാണ് വിജീഷ് മണി ഈ സിനിമയിൽ. തേനീച്ചകൾ ഇല്ലാതായാൽ, പിന്നെ നാലു വർഷം കൂടിയേ മനുഷ്യന് ആയുസ്സുണ്ടാകൂ എന്ന് ഡോ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് അടിവരയിട്ട് ഓർമ്മിപ്പിക്കുകയാണ് സംവിധായകൻ.
ജൈവ കർഷകൻ കൂടിയായ വിജീഷിന്റെ മനസ്സിൽ നിറയുന്ന കഥകളിലും അവയുടെ ദൃശ്യഭാഷയിലുമെല്ലാം പരിസ്ഥിതിയുടെ ഉൾതുടിപ്പുകളുണ്ട്. പ്രകൃതിയുമായി മനുഷ്യർ ഇണങ്ങിക്കൂടാതെ കഴിയുമ്പോൾ വന്നുപെടുന്ന നീറ്റലുകളുണ്ട്.
പ്രകൃതിയെ അറിയാനും പരിസ്ഥിതിസ്നേഹം നെഞ്ചിലേറ്റാനും ഒരു ദിവസം മാത്രം മതിയാകില്ലെന്ന പക്ഷക്കാരനാണ് വിജീഷ്. പരിസ്ഥിതി ദിനമെത്തുമ്പോൾ നൂറു തൈകകൾ നട്ടതിന്റെ വിശേഷം സോഷ്യൽ മീഡിയയിലെ പോസ്റ്റിലൂടെ നിരത്തിയതുകൊണ്ടു കാര്യമില്ല. നട്ട ചെടികളിൽ ഒന്നെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടതെന്ന് വിജീഷ് പറയുന്നു.
വിശ്വഗുരു
ശിവഗിരി മഠവുമായി ബന്ധപ്പെട്ട് ഒരുക്കിയെടുത്ത 'വിശ്വഗുരു"വാണ് ഗുരുവായൂർ സ്വദേശിയായ വിജീഷ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. 2017 -ൽ 51 മണിക്കൂർ കൊണ്ടു പൂർത്തിയാക്കിയതായിരുന്നു അത്. ശുചിത്വം, പ്രകൃതിബോധം എന്നിവയുടെ പ്രസക്തി മലയാളിമനസ്സിൽ ആഴത്തിൽ എത്തിച്ചത് ഗുരുദേവൻ തന്നെയാണെന്ന് വിജീഷ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തീർത്ത സിനിമയെന്ന നിലയിൽ ഗിന്നസ് റെക്കോർഡിന് അർഹമായിരുന്നു 'വിശ്വഗുരു".
പുഴയമ്മ
ജലലസ്രോതസ്സുകളുടെ അന്ത്യം കുറിച്ചാലുണ്ടാവുന്ന പ്രത്യാഘാതത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് 2018-ൽ ഒരുക്കിയ 'പുഴയമ്മ". ഇന്ത്യയിലെ പ്രധാന നദികളിലൂടെ നീങ്ങിയായിരുന്നു ചിത്രീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |