തിരുവനന്തപുരം: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാനും വികസനം മുന്നോട്ടുകൊണ്ടു പോകാനുമുള്ള ആത്മവിശ്വാസം നൽകുന്നതാണ് പുതിയ ബഡ്ജറ്റെന്ന് മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു
കൊവിഡ് മൂർച്ഛിച്ചതിന്റെ ഫലമായി തനതു നികുതി -നികുതിയിതര വരുമാനത്തിൽ 1,787 കോടി രൂപ കുറവുണ്ടായതും പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ പുറത്തുവന്നതും ബഡ്ജറ്റ് പുതുക്കൽ അനിവാര്യമാക്കി. പ്രതിപക്ഷം ആക്ഷേപിക്കുന്നതുപോലെ ഇതിൽ കണക്കിലെ തിരിമറിയൊന്നുമില്ല.
വരുമാനമില്ലാതെ നട്ടം തിരിയുന്ന കാലത്ത് പുതിയ പ്രഖ്യാപനങ്ങൾ വലിയ സമാശ്വാസമാകും. കൊവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം വികസനക്കുതിപ്പിനും കളമൊരുക്കും. ഇതിൽ ഏറ്റവും പ്രധാനം നോളജ് മിഷന്റെ പ്രഖ്യാപനമാണ്. അഞ്ചുവർഷംകൊണ്ട് വീട്ടിലോ വീടിനടുത്തോ ആഗോള തൊഴിൽ ദാതാക്കളിൽ നിന്ന് 20 ലക്ഷം പേർക്ക് ഡിജിറ്റൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമമാണിത്.
ഫ്രീലാൻസർ ഡോട്ട് കോം, മോൺസ്റ്റർ തുടങ്ങിയ ആഗോള ഭീമൻ തൊഴിൽ ഏജൻസികൾ എത്തിക്കഴിഞ്ഞാൽ അടുത്ത അഞ്ചുവർഷംകൊണ്ട് ഡിജിറ്റൽ ജോലികൾ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തുറകളായി മാറും. ഇതു സമ്പദ്ഘടനയുടെ സമൂലമായ മാറ്റത്തിനു വഴിയൊരുക്കും.
തീരദേശ സംരക്ഷണം, പ്ലാന്റേഷൻ മേഖലാ വികസനം, ടൂറിസം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നൂതന ഇടപെടലുകളുണ്ട്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുള്ള പ്രോത്സാഹനവും വ്യവസായ മേഖലയിലേയ്ക്കുള്ള പുറം നിക്ഷേപത്തിനുള്ള നടപടികളും ചേരുമ്പോൾ കേരളത്തിന്റെ വികസന ക്കുതിപ്പിന് ഇത് വലിയൊരു വഴിയൊരുക്കുമെന്നും ഐസക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |