സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകിയതെന്ന് ബഡ്ജറ്റ് അവതരണത്തിന് ശേഷം വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിലെ ഒരുകാര്യവും മാറ്റിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
. സംസ്ഥാനത്ത് വാക്സിൻ പരമാവധി ആളുകളിലേക്കെത്തിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാനാകും.കൊവിഡ് വാക്സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നല്ല പണം ചെലവാക്കുന്നത്. വാക്സിൻ ചലഞ്ചിലൂടെ ലഭിച്ച തുകയും കേന്ദ്രത്തിന്റെ ഗ്രാന്റുകളും ഇതിനായി ഉപയോഗിക്കും. 1000 കോടിയാണ് സൗജന്യ വാക്സിനായി വകയിരുത്തിയതെങ്കിലും എത്ര പണം വേണമെങ്കിലും ചെലവാക്കും. വാക്സിനേഷൻ പൂർത്തിയായാൽ കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരുന്നതോടെ ടൂറിസം സജീവമാകും.
കൊവിഡ് ലോക്ഡൗണിൽ എല്ലാ മേഖലയും അടഞ്ഞുകിടക്കുമ്പോൾ ആർക്കും നികുതി നൽകാൻ കഴിയാത്തത് കൊണ്ടാണ് ബഡ്ജറ്റിൽ പുതിയ നികുതി ഏർപ്പെടുത്താതിരുന്നത്.പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഭാവിയിൽ തീരുമാനിക്കും.അനാവശ്യ ചെലവുകൾ കർശനമായി നിയന്ത്രിക്കും. സർക്കാരിനു കിട്ടാനുള്ള കുടിശിക പിരിച്ചെടുക്കും. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും. 400 കോടിയോളം രൂപ ഒരുമാസം ഇതിനു ചെലവു വരും. സമൂഹ്യക്ഷേമ പെൻഷനിലൂടെയും തൊഴിലുറപ്പ് പദ്ധതികളിലൂടെയും ജനങ്ങളിൽ നേരിട്ടു പണമെത്തിക്കും.
കേന്ദ്ര ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യുന്നതിലെ സമീപനം മാറ്റണം. . കേരളം ജനസംഖ്യ കുറയ്ക്കുകയും സാമ്പത്തിക മേഖലയിൽ നേട്ടമുണ്ടാക്കുകയും ചെയ്തു. ആളോഹരി പ്രതിശീർഷ വരുമാനവും വർദ്ധിച്ചു. ഈ നേട്ടങ്ങൾ കേന്ദ്രവിഹിതത്തിന് തടസ്സമാവുന്നു. ജി.എസ്.ടി വന്നതോടെ നമ്മുടെ കഴുത്ത് അവരുടെ കക്ഷത്തിലിരിക്കുന്നത് പോലെയാണ് . കേന്ദ്രസർക്കാരിന്റെ പ്രവർത്തനം.സിഎൻജിയുടെയും മദ്യത്തിന്റേയും നികുതി ജി.എസ്.ടിയിൽ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. 4077 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |