തിരുവനന്തപുരം: ആരോഗ്യ രക്ഷയ്ക്കുള്ള തന്ത്രത്തെ വികസന തന്ത്രമാക്കി മാറ്റിയതാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിന്റെ കാതൽ. എല്ലാവർക്കും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് നയം.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പെട്ടെന്നുള്ള വ്യാപനവും മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചുള്ള ആശങ്കകളുമണ് ഏറ്റവും പ്രധാനം. ഈ ആരോഗ്യ അടിയന്തരാവസ്ഥ, വികസന തന്ത്രത്തിൽ ചില മാറ്റങ്ങൾ ആവശ്യപ്പെടുന്നു. 'ഒന്നാമത് ആരോഗ്യം' എന്ന ഉറച്ച നിലപാട് സ്വീകരിക്കാൻ നാം നിർബന്ധിതമായിരിക്കുന്നു. കൊവിഡിനെ കീഴടക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയാൽ സാമ്പത്തിക മുന്നേറ്റത്തിന് കൂടുതൽ അവസരം ലഭിക്കുമെന്നും ബഡ്ജറ്റിന്റെ ആമുഖത്തിൽ പറയുന്നു.
കുപ്രചാരണങ്ങൾ
ജനങ്ങൾ തള്ളി
രാഷ്ട്രീയ കുതിരക്കച്ചവടമെന്ന നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഭരണത്തുടർച്ചയിലൂടെ കേരള ജനത പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. പ്രതിപക്ഷത്തിന് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചോ, മാദ്ധ്യമങ്ങളെ നിശബ്ദമാക്കിയോ അല്ല ഭരണതുടർച്ച ഉണ്ടായത്. ദയയില്ലാത്ത ആക്രമണത്തിനാണ് കഴിഞ്ഞ സർക്കാർ വിധേയമായത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആക്രമണം കൂടിയായപ്പോൾ എല്ലാവരും ചേർന്നുള്ള കടന്നാക്രമണമായി . എന്നാൽ ആരോപണങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലല്ല ജനങ്ങൾ തീരുമാനമെടുക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ഒത്തൊരുമയ്ക്ക് ഫലപ്രദമായി നേതൃത്വം കൊടുത്തതിനുള്ള അംഗീകാരം കൂടിയാണ് തുടർഭരണത്തിനുള്ള ജനവിധി. കുപ്രചാരണങ്ങൾ ഈ സർക്കാരിനെ തളർത്തില്ല, ക്രിയാത്മക വിമർശനങ്ങൾ ഉൾക്കൊള്ളും. ഒരാളെയും ഒഴിവാക്കാത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്..14-ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനുള്ള പ്രവർത്തനം വൈകാത തുടങ്ങും.
രണ്ട് പ്രധാന
വെല്ലുവിളികൾ
രണ്ട് പ്രധാന വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. ദേശീയ ശരാശരിയെക്കാൾ കറഞ്ഞ മൂലധന നിക്ഷേപം ഉയർത്തി എങ്ങനെ വേഗതയേറിയ സാമ്പത്തിക വളർച്ച സൃഷ്ടിക്കാം, ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയും യോഗ്യതയ്ക്കനുസരണമായ തൊഴിലിന്റെ ദൗർലഭ്യവും എങ്ങനെ പരിഹരിക്കാം. കിഫ്ബി നിക്ഷേപങ്ങളിലൂടെ ആദ്യ വെല്ലുവിളി പരിഹരിക്കാം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തി, മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് സ്വയം തൊഴിലവസരങ്ങൾ കണ്ടെത്താനുള്ള പദ്ധതികളാണ് രണ്ടാമത്തെ വെല്ലുവിളിക്കുള്ള പരിഹാരമെന്ന് ബഡ്ജറ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |