കൊവിഡ് കാലം മറ്റെല്ലാ മേഖലകളെയുമെന്ന പോലെ വിദ്യാഭ്യാസ മേഖലയെയും പലതരം അനിശ്ചിതത്വത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. സ്കൂളുകൾ എന്ന് തുറക്കുമെന്ന് ഒരുറപ്പുമില്ല, പക്ഷേ കുട്ടികൾക്ക് ഒരു അദ്ധ്യയന ദിവസംപോലും നഷ്ടമാകരുതെന്ന ഉദ്ദേശത്തോടെ സംസ്ഥാനത്ത് ജൂൺ ഒന്നിന് ഡിജിറ്റൽ ക്ലാസുകൾക്ക് തുടക്കമായി. ഒരുവർഷത്തെ മുൻപരിചയമുണ്ടെങ്കിലും ഒരുപരിധിവരെ ഇപ്പോഴും അപരിചിതമായ പാതയിലൂടെയാണ് കൊവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും കുട്ടികളും സഞ്ചരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. വീഡിയോ കോൺഫറൻസിലൂടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ, മൊബൈലിലും ലാപ്ടോപ്പുകളിലും സാന്നിദ്ധ്യം അറിയിക്കുന്ന വിദ്യാർത്ഥികൾ. ഒൗപചാരിക വിദ്യാഭ്യാസത്തിന്റെ മറ്റൊരു രീതി പരിചയപ്പെടുകയാണ് പുതുതലമുറ. പക്ഷേ ഇത് എല്ലാത്തരം വിദ്യാർത്ഥികൾക്കും എത്രത്തോളം സാദ്ധ്യമാണ് എന്ന വിഷയം ചർച്ച ചെയ്തേ മതിയാകൂ. സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ മികച്ച പഠനോപകരണങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യത, സാങ്കേതിക പരിജ്ഞാനം, വീടിന്റെയും കുടുംബത്തിന്റെയും അന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കപ്പെടണം. ഈ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിലെ വിദ്യാർത്ഥി സമൂഹം നമുക്ക് മുന്നിലേക്ക് ചോദ്യചിഹ്നങ്ങളായെത്തുന്നത്. വിദ്യാഭ്യാസം ഓൺലൈനായി എന്ന കാരണത്താൽ മാറി നിൽക്കേണ്ടവരോ മാറ്റിനിറുത്തപ്പെടേണ്ടവരോ അല്ല അട്ടപ്പാടിക്കാർ. വിദ്യാഭ്യാസം അവരുടെയും അവകാശമാണ്, അതുറപ്പാക്കാൻ ഭരണകൂടത്തിന് കഴിയണം.
അട്ടപ്പാടിയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം രണ്ടാംവർഷവും താളംതെറ്റിയ നിലയിലാണ്. വിദൂര ആദിവാസി ഊരുകളിലും കുടിയേറ്റ പ്രദേശങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയോ മൊബൈൽ റേഞ്ചോ ഇല്ലാത്തതാണ് പഠനത്തിന് വിലങ്ങുതടിയാകുന്നത്. 192 ആദിവാസി ഊരുകളുള്ള അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 5000ലധികം വിദ്യാർത്ഥികളാണ് വിവിധ സ്ക്കൂളുകളിലായി പഠിക്കുന്നത്. ഇതിൽ 1500ഓളം വിദ്യാർത്ഥികൾഓൺലൈൻ പഠനസൗകര്യമില്ലാത്തവരാണെന്നാണ് അധികൃതരുടെ കണക്ക് വ്യക്തമാക്കുന്നത്. പുതൂർ പഞ്ചായത്തിൽ വനത്തിനകത്തുള്ള ഇരുപതോളം ഊരുകളിൽ ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവുമില്ലെന്നതാണ് വസ്തുത.
പുതൂർ പഞ്ചായത്തിലെ സ്വർണഗദ്ദ, അരളിക്കോണം, താഴെ ഭൂതയാർ, ഇടവാണി പ്രദേശങ്ങൾ ഇപ്പോഴും പരിധിക്ക് പുറത്താണ്. സമീപത്തെ കുന്നിൻ പുറത്ത് റേഞ്ച് കിട്ടുന്ന സ്ഥലം കണ്ടെത്തിയാണ് കുട്ടികൾ പലപ്പോഴും ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അഗളി പഞ്ചായത്തിലെ ചിണ്ടക്കിയിലും പരിസരത്തും മാത്രം അറുപതോളം വിദ്യാർത്ഥികളുണ്ട്. കഴിഞ്ഞ വർഷം ഈ മേഖലകളിൽ സ്വകാര്യ കമ്പനികൾ ടവർ സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് പിന്മാറിയതായി പ്രദേശവാസികൾ പറയുന്നു. സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുകൾ അത്യാവശ്യമാണ്. കുടിയേറ്റ ഗ്രാമമായ കുറുക്കൻകുണ്ട്, കുറവൻപാടി, പുലിയറ പ്രദേശങ്ങളിലെ കുട്ടികളും നെറ്റ്‌വർക്ക് ഇല്ലാത്തതിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പുതിയ ടവറുകൾ സ്ഥാപിക്കുകയോ സമീപത്തുള്ള ടവറുകളുടെ പ്രസരണശേഷി വർദ്ധിപ്പിക്കുകയോ ചെയ്താലേ കുട്ടികളുടെ ഓൺലൈൻ പഠനം തടസമില്ലാതെ മുന്നോട്ട് പോകുകയുള്ളു. അല്ലാത്തപക്ഷം, സമൂഹത്തിൽ ഇത് വലിയ വേർതിരിവ് സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
ഗൃഹപാഠം ചെയ്യാതെ അധികൃതർ
സ്കൂൾ തുറക്കുന്നതിന് മുമ്പായി വേണ്ടത്ര ക്രമീകരണങ്ങൾ അധികൃതർ നടപ്പാക്കാത്തതാണ് അട്ടപ്പാടിയിലെ വിദ്യാർത്ഥികൾക്ക് പഠനം അന്യമാകാൻ ഇടയാക്കുന്നത്. അട്ടപ്പാടിയിൽ 18 ഊരുകളിൽ സാമൂഹ്യ പഠനമുറിയും 98 ഊരുകളിൽ ബാലവിഭവ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഊരിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സർക്കാർ ഒരുക്കിയ പൊതു ഇടമാണ് സാമൂഹ്യ പഠനമുറികൾ. സാമൂഹ്യ പഠനമുറികളിൽ ടിവിയും കമ്പ്യൂട്ടർ സൗകര്യമേർപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് പഠന സഹായം ഉറപ്പു വരുത്തുന്നതിന് എല്ലായിടത്തും ഫെസിലിറേറ്റർമാരെയും നിയമിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികളെ പഠനത്തിൽ സഹായിക്കുക എന്നതായിരുന്നു ഇവരുടെ ചുമതല. പക്ഷേ, ആദ്യവർഷത്തെ അദ്ധ്യയനം കഴിഞ്ഞതോടെ ഈ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി. നിലവിൽ ടെലിവിഷൻ അടക്കമുള്ള സംവിധാനങ്ങൾ പലയിടങ്ങളിലും തകരാറിലാണ്. വൈദ്യുതിയും ഇന്റർനെറ്റും കടന്നുചെല്ലാത്ത മേഖല ആയതിനാൽ ഡിഷ് ആൻറിനയും സോളാർ പാനലും ഒരുക്കിയാണ് ടി.വി പ്രവർത്തിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ പാഠ്യകാലം കഴിഞ്ഞതോടെ റീചാർജ് ചെയ്യാത്തത് കാരണം നിലവിൽ ടി.വികൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉപകരണങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിച്ചിട്ടില്ല. കാലപ്പഴക്കത്തിൽ ബാക്ടറികൾ ബൂസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതെല്ലാം ചെയ്യേണ്ടത് ഐ.ടി.ഡി.പി ആണെന്നിരിക്കെ അധികൃതരുടെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധമുയരുകയാണ്.
ഊരുകളിൽ കുട്ടികൾക്ക് സഹായകമാകേണ്ട ഓൺലൈൻ ഫെസിലിറ്റേറ്റർമാർ പല ഊരുകളിലും ഇല്ല. ഇവരെ പുനർവിന്യസിക്കേണ്ട ജോലിയും എങ്ങുമെത്തിയിട്ടില്ല. ചിണ്ടക്കി കേന്ദ്രീകരിച്ച് മൊബൈൽ ടവർ സ്ഥാപിക്കണമെന്ന ഊരുവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. മൊബൈൽ ടവർ സ്ഥാപിതമായാൽ ആനവായ്, ഗലസി, സൈലൻറ്വാലി മേഖലകളിൽ ഇന്റർനെറ്റ് സൗകര്യം സാദ്ധ്യമാകും. കുറുംബ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള നടപടികളും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.
ഉണർന്നുപ്രവർത്തിക്കാൻ
ബാലവിഭവ കേന്ദ്രങ്ങൾ
അട്ടപ്പാടിയിലെ 98 ഊരുകളിലാണ് ബാലവിഭവ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയ്ക്കാണ് ബാലവിഭവ കേന്ദ്രങ്ങളുടെ ചുമതല. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇവിടെ ഒരു അദ്ധ്യാപികയുടെ സേവനം ഉറപ്പു വരുത്തും. സ്കൂളുകൾ തുറക്കുന്നത് വരെ ബാല വിഭവകേന്ദ്രങ്ങൾ ഓൺലൈൻ ക്ലാസ് മുറികളാവും. ടിവി, സ്മാർട്ട് ഫോൺ എന്നിവ ഓൺലൈൻ ക്ലാസ് മുറികൾക്കായി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായംതേടും. നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ അദ്ധ്യാപകരുടെ ക്ലാസുകൾ റെക്കോർഡ് ചെയ്ത് കാണിയ്ക്കും. അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങളിലുള്ള കുറുമ്പ ഊരുകളിലാണ് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്താനുള്ള പ്രധാന വെല്ലുവിളി. ഇവിടങ്ങളിൽ ഒരു പൊതു കേന്ദ്രത്തിൽ ടിവി സ്ഥാപിച്ച് ക്ലാസുകൾ കാണാനുള്ള സൗകര്യം ഒരുക്കും. തുടുക്കി, ഗലസി പോലുള്ള ഊരുകളിലെ ചില വീടുകളിൽ സോളാർ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിയ്ക്കുന്ന ടിവി ഉണ്ടെങ്കിലും മണിക്കൂറുകളോളം ടിവി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നത് പരിമിതിയാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇതിനും പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |