കാസര്‍കോട്: കെ സുരേന്ദ്രന്‍റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ തള്ളി ബി ജെ പി. കാസർകോട് ജില്ലാ അദ്ധ്യക്ഷൻ കെ ശ്രീകാന്താണ് ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീകാന്ത് പറഞ്ഞു. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സി പി എം ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫ് ആവശ്യപ്പെട്ടു. നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുമെന്ന് എം എല്‍ എ പറഞ്ഞു. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നു. ബി ജെ പി കര്‍ണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയാൽ കേരളം ഞെട്ടുന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വെളിപ്പെടുമെന്നും അഷ്‌റഫ് പറഞ്ഞു.
ബി ജെ പി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്നാണ് അപര സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തുന്നത്. ബി ജെ പി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബി ജെ പി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കൈയിൽ കൊടുത്തു. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |