മലയാള പിന്നണിഗാന ചരിത്രവും രേവമ്മയുടെ ജീവിതവും ഇഴപിരിക്കാനാകാത്ത വിധം ചേർന്നുകിടക്കുകയാണ്. സപ്തസ്വരങ്ങൾ ചേർത്തു വച്ച ആ ജീവിതം ഒരു മനോഹര പാട്ടുപോലെ രാഗസാന്ദ്രമായിരുന്നു. ഒന്നിന് പിറകെ ഒന്നായി നേട്ടങ്ങൾ, അംഗീകാരങ്ങൾ എല്ലാം രേവമ്മയെ തേടിയെത്തി. എല്ലാം സംഗീതത്തിനൊപ്പം സഞ്ചരിച്ച് നേടിയവ. ഇന്നും മലയാളികൾ രേവമ്മയെ ഓർക്കുന്നുവെങ്കിൽ, മനസിൽ കൊണ്ടുനടക്കുന്നുവെങ്കിൽ അതിനൊക്കെയുള്ള ഉത്തരം രേവമ്മയുടെ കലർപ്പില്ലാത്ത സംഗീത ഉപാസന തന്നെയായിരുന്നു. പിന്നീടുവന്ന നിരവധി സംഗീതപ്രേമികൾക്ക് പുതുവഴികൾ തെളിച്ചുകൊടുത്തതിൽ ആ പ്രതിഭയുടെ സ്ഥാനം ഒട്ടും ചെറുതല്ല.
പെൺകുട്ടികൾ സംഗീതലോകത്തേക്ക് വരാൻ മടിച്ചിരുന്ന ഒരു കാലത്തു കവിയൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ നിന്നും ശബ്ദമാധുരിയുടെയും സ്വന്തം കഴിവിന്റെയും ബലം കൊണ്ടുമാത്രം സംഗീതലോകത്തെ പിടിച്ചടക്കിയ വാനമ്പാടിയായിരുന്നു ഡോ. കവിയൂർ രേവമ്മ. കവിയൂർ പത്മനാഭപ്പണിക്കാരുടെയും നാരായണിയമ്മയുടെയും 12 മക്കളിൽ മൂന്നാമത്തേതായിരുന്നു രേവമ്മ. തനിക്ക് മുമ്പേ വഴികാട്ടികളായി കുടുംബത്ത് ആരും ഇല്ലാത്ത മേഖലയാണ് അവർ തിരഞ്ഞെടുത്തത്. അങ്ങനെ എട്ടാം വയസിൽ സംഗീതപഠനം തുടങ്ങി. 1946ൽ സ്വാതിതിരുനാൾ മ്യൂസിക്ക് അക്കാഡമിയിൽ നിന്ന് 'ഗായിക" ബിരുദവും 1948ൽ ഗാനഭൂഷണവും പാസായി, രണ്ടും ഒന്നാം റാങ്കോടെ! 1950ൽ തിരുവല്ലയ്ക്കടുത്തു തലവടി ഗവൺമെന്റ് പ്രൈമറി സ്കൂളിൽ സംഗീത അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച രേവമ്മയുടെ ജീവിതം സംഭവബഹുലമായിരുന്നു.
സംഗീതത്തിലെ
ആദ്യ ഡോക്ടറേറ്റ്
അതിരാവിലെ മൂന്നുമണിയോടെ സാധകം ചെയ്തു തുടങ്ങിയിരുന്ന രേവമ്മ വള്ളംകുളം കൃഷ്ണപിള്ള , മദ്രാസിൽ ദക്ഷിണാമൂർത്തി, രാമനാട് കൃഷ്ണൻ, ആർ.കെ ലക്ഷ്മി എന്നിവരുടെയൊക്കെ ശിഷ്യയായിരുന്നു. ദക്ഷിണാമൂർത്തിയുടെ പ്രിയപ്പെട്ട ശിഷ്യയായിരുന്ന രേവമ്മക്ക് ഗാനഭൂഷണം പാസായതോടെ ആൾ ഇന്ത്യാ റേഡിയോയിൽ പാടാൻ അവസരം ലഭിച്ചു. തിരുവനന്തപുരം വിമെൻസ് കോളേജിൽനിന്നും ഇന്റർ മീഡിയറ്റ് പാസായപ്പോൾ കണക്കും ഫിസിക്സും എടുത്തു ബിരുദത്തിന് ചേരാൻ ആഗ്രഹിച്ചെങ്കിലും സംഗീത പ്രൊഫസറുടെ നിർബന്ധം കാരണം ബി. എ മ്യൂസിക്കിന് ചേർന്നു. അങ്ങനെ 1958ൽ സ്വർണ മെഡലോടെ ഒന്നാം റാങ്കിൽ ബി.എ പാസായി അവിടത്തന്നെ മ്യൂസിക് ലക്ചററായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സംഗീതത്തെക്കുറിച്ച് കൂടുതൽ അറിയാനായി അവധിയെടുത്തു മദ്രാസ് യൂണിവേഴ്സിറ്റിയിലെ സ്റ്റെല്ലാമേരീസ് കോളേജിൽ ചേരുകയും തുടർന്ന് പ്രശസ്ത മ്യൂസിക്കോളജിസ്റ്റായ പി. സാംബശിവമൂർത്തിയുടെ മേൽനോട്ടത്തിൽ രാഗങ്ങളുടെ നാദാത്മക രൂപത്തെക്കുറിച്ചു ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി.
അങ്ങനെ കേരള സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും കിട്ടി. എട്ടാമത്തെ വയസിൽ തുടങ്ങിയ സംഗീത അഭ്യസനത്തിന്റെ അരങ്ങേറ്റം പതിനാറാം വയസിൽ അരുവിപ്പുറത്തുവച്ചായിരുന്നു. അതോടെ തനിക്ക് സ്വതസിദ്ധമായിക്കിട്ടിയ സംഗീതസപര്യ കേരളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞസദസുകളിൽ കച്ചേരികളായി അവതരിപ്പിച്ചു. എങ്കിലും സംഗീതത്തോടുള്ള അഭിനിവേശം കാരണം അമേരിക്കയിൽ പോസ്റ്റ് ഡോക്ടറേറ്റ് പഠനത്തിന് അപേക്ഷിച്ചു. മെറിറ്റ് അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അതിൽ ഒരു ഫുൾ ബ്രൈറ്റ് സ്കോളർ എന്ന നിലയിൽ അമേരിക്കയിൽ പോയി ഉപരിപഠനം നടത്താൻ സെലക്ഷൻ കിട്ടി. എന്നുമാത്രമല്ല ഉയർന്ന സ്കോളർഷിപ്പും ഫുൾ ബ്രൈറ്റ് ട്രാവൽ ഗ്രാന്റും അവർക്കു ലഭിച്ചു.
അമേരിക്കയിലെ സംഗീതകാലം
ആ ഉപരിപഠനം മറ്റൊരു വഴിത്തിരിവായിരുന്നു. കാലിഫോർണിയ സർവകലാശാലയിൽ എത്നോ മ്യൂസിക്കോളജി (Ethno Musicology) യിൽ പോസ്റ്റ് ഡോക്ടറേറ്റ് പഠിക്കാൻ ചേർന്ന അവർ ഇന്റർനാഷണൽ മ്യൂസിക് ഡിപ്പാർട്ടുമെന്റിന്റെ അധിപയായി നിയമിക്കപ്പെട്ടു. എത്നോ മ്യൂസിക്കോളജിയുടെ വിവിധ വശങ്ങൾക്കു പുറമേ ലോകസംഗീതത്തിന്റെ സംസ്കാരങ്ങൾ, ശബ്ദത്തിന്റെയും ഗാനത്തിന്റെയും അടിസ്ഥാനം, അമേരിക്കൻ ആദിവാസി സംഗീതം, കറുത്ത വർഗക്കാരുടെ താളമേളങ്ങളും സംഗീതവും, ടിബറ്റൻ സംഗീതം തുടങ്ങിയവയിൽ പരിശീലനം നേടുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്തു. ഭാരതീയ സംസ്കാരത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് അവർ അമേരിക്കയിൽ പ്രവർത്തിച്ചത്. അവിടെ മെയ് ഫെസ്റ്റിവലിന് പുറമേ കാലിഫോർണിയ ആർട്ട് സെന്ററിൽ കച്ചേരി നടത്താനും അവർക്കു കഴിഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കയിൽ ജനപ്രീതിയും ആദരവും ഉണ്ടാക്കിയെടുക്കാൻ രേവമ്മക്കു കഴിഞ്ഞത് നിസാരകാര്യമല്ല. കഠിനാദ്ധ്വാനവും സ്വന്തം പ്രയത്നവും മാത്രമായിരുന്നു പിൻബലം!
ഗുരുദേവ കീർത്തനങ്ങൾക്കൊപ്പം
നാരായണമൂർത്തേ… ഗുരു നാരായണമൂർത്തേ.. എന്ന് തുടങ്ങുന്ന ഭക്തിസാന്ദ്രവും വശ്യമധുരവുമായ കീർത്തനം കേൾക്കുമ്പോൾ ആരും രേവമ്മയെ ഓർത്തുപോകും! നാലുദശാബ്ദത്തിലേറെക്കാലം കർണാടക സംഗീതലോകത്തു നിറഞ്ഞുനിന്ന അവർ കേരളത്തിലും ഇന്ത്യയിൽ പല സ്ഥലങ്ങളിലും വിദേശരാജ്യങ്ങളിലും പോയി തന്റെ കച്ചേരിയുടെ മികവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തിനുവേണ്ടി മാത്രം ഇങ്ങനെ ജീവിതം ഉഴിഞ്ഞുവച്ച വ്യക്തികൾ അപൂർവമാണ്. ഗുരുദേവ കീർത്തനങ്ങൾക്കു സംഗീതാവിഷ്കാരം നൽകി ആദ്യമായി പാടിയത് രേവമ്മയാണ്. ദൈവദശകവും ജനനീ നവരത്നമഞ്ജരിയുമെല്ലാം റിക്കാർഡുകളും കാസെറ്റുകളുമായി പുറത്തിറങ്ങുകയും ചെയ്തു. എല്ലാത്തരം സംഗീതങ്ങളുടെയും ആരോഹണ അവരോഹണങ്ങൾ ശരിക്കു പഠിക്കുകയും അറിയുകയും ചെയ്ത അവർ തിങ്ങിനിറഞ്ഞ സ്റ്റേജുകളിലെ കച്ചേരികളിൽ നിന്നും പിന്നണിയിലേക്കും പോയി കഴിവ് തെളിയിച്ചു.
പിന്നണിഗാനശാഖയിലേക്ക്
പ്രസിദ്ധമായ പല പഴയകാല സിനിമകൾക്കും പിന്നണിഗായികയായും പ്രവർത്തിച്ചു. ജീവിത നൗക, നീലക്കുയിൽ, ശശിധരൻ, അമ്മ, നവലോകം തുടങ്ങി മുപ്പതോളം സിനിമകളിൽ അവർ പാടിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക് സിനിമകൾക്കു വേണ്ടിയും നിരവധി ഗാനങ്ങൾ ആലപിച്ചിരുന്നു. സിനിമാഗാനങ്ങൾ ഒരിക്കലും ശാസ്ത്രീയ സംഗീതത്തെ അപകടത്തിലാക്കുകയില്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്ന അവർ ശാസ്ത്രീയ സംഗീതത്തെ ഉപാസിക്കാനാണ് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ അവർക്കു കോളേജ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടി. പിന്നീട് കൊളീജിയറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായും കൊളീജിയറ്റ് എഡ്യൂക്കേഷൻ അഡീഷണൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കേരള, കാലിക്കറ്റ്, ഗാന്ധി യൂണിവേഴ്സിറ്റികളിൽ വളരെക്കാലം ഫാക്കൽറ്റി ഒഫ് ഫൈൻ ആർട്സ് ഡീൻ ആയിരുന്നു. പല യൂണിവേഴ്സിറ്റികളിലും ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും സെനറ്റ് മെമ്പറുമായിരുന്നു. ഡോക്ടറൽ എക്സാമിനേഷൻ ബോർഡിൽ ചെയർമാനായി മദ്രാസ് യൂണിവേഴ്സിറ്റിയിൽ സേവനമനുഷ്ഠിച്ചിരുന്നു. യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ ലോസ് ആഞ്ചലസ് കാമ്പസിൽ ഇന്ത്യൻ മ്യൂസിക്കിന്റെ പ്രൊഫസറായിരുന്നു.
രാഗങ്ങളുടെ നാദാത്മകരൂപം
താൻ ഇറങ്ങിത്തിരിച്ച സംഗീതത്തിന്റെ വഴികളിലെല്ലാം സ്വർണത്തിളക്കങ്ങളുമായി തിരിച്ചെത്തിയ ഡോക്ടർ രേവമ്മയുടെ അംഗീകാരങ്ങൾ നിരവധിയാണ്. സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നും തുടങ്ങിയ ജൈത്രയാത്ര സംഗീത നാടക അക്കാഡമി അവാർഡുവരെ നീളുന്ന ഒരു വലിയപട്ടികയാണ്. പന്തിയിൽ ശ്രീധരനായിരുന്നു ജീവിത പങ്കാളി. മക്കൾ മൂന്നുപേർ. മൂത്തമകൻ കൃഷ്ണൻ അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനിയറും ഇളയമകൻ രാമൻ ഇംഗ്ലണ്ടിൽ ഡോക്ടറുമാണ്. മകൾ പാർവതി കൊല്ലം ഫാത്തിമാ മാതാ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയുമാണ്. സംഗീതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു നമ്മുടെ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുള്ള കവിയൂർ രേവമ്മ പി.എച്ച് ഡി പ്രബന്ധമായ 'രാഗങ്ങളുടെ നാദാത്മകരൂപം" എന്ന ഒരു ഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്. കൊല്ലം ചിന്നക്കടയിലെ ശങ്കർ നഗറിൽ മകൾ പാർവതിയോടും മരുമകൻ ഡോക്ടർ ജീവനോടുമൊപ്പമായിരുന്നു താമസം. മരണത്തിനു ഏതാണ്ട് ആറുമാസം മുൻപ് ഏറ്റവുമൊടുവിൽ തമ്മിൽ കണ്ടപ്പോൾ താൻ പിന്നിട്ട വഴികളെയും സംഗീതത്തേയും കുറിച്ച് ഏറെനേരം എന്നോട് സംസാരിച്ചിരുന്നു. ശാരീരികമായി നല്ല സുഖമില്ലാത്തതിനാൽ പൂർണ വിശ്രമത്തിലാണെന്നു അന്ന് പറഞ്ഞിരുന്നു. താൻ കീഴടക്കിയ സപ്തസ്വരങ്ങളുടെ സാമ്രാജ്യം വിട്ട് ആ അനുഗ്രഹീത സംഗീതജ്ഞ യാത്രയായിട്ട് പതിനാലു വർഷം തികഞ്ഞു. അതെ, ഈ അവസരത്തിൽ ഈണങ്ങളും ശീലുകളും അനർഗളമായി ഒഴുകിയ ആ മധുരശബ്ദത്തിന്റെ ഉടമയെക്കുറിച്ചു ഒരു ഓർമ്മപ്പെടുത്തലായിക്കോട്ടെ!
(ലേഖകന്റെ ഫോൺ:9443032995)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |