അറവുശാലകളിൽ നിന്ന് വലിച്ചെറിയുന്ന പുഴുവരിക്കുന്ന മാംസാവശിഷ്ടങ്ങൾ, അടിത്തട്ടിൽ വരെ വർഷങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക്കുകൾ, കുപ്പിച്ചില്ലുകൾ അടക്കമുള്ള മാലിന്യങ്ങൾ. കരുനാഗപ്പള്ളിയുടെ അമൃതവാഹിനിയായ പള്ളിക്കലാറിന്റെ ചിത്രമാണിത്. പള്ളിക്കലാറിന്റെ ജീവ ഉറവിൽ മാലിന്യങ്ങളുടെ കൂമ്പാരം മാത്രമാണ് അവശേഷിപ്പ്. അസ്ഥിത്വം നഷ്ടപ്പെട്ട് മാലിന്യം പേറി മരണമണി മുഴങ്ങിയ പള്ളിക്കലാറിന് പുതു ജീവന്റെ നാമ്പേകുകയാണ് ക്ലീൻ പള്ളിക്കലാർ ചലഞ്ച്. മൂന്നു വർഷമായി തുടരുന്ന പ്രവർത്തനങ്ങൾ ജലസ്രോതസുകളുടെ സംരക്ഷണത്തിന്റെ മാതൃകയാണ്.
പത്തനംതിട്ട , ആലപ്പുഴ, കൊല്ലം ജില്ലകളിലായി 42 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന ഈ ചെറുനദി ഓണാട്ടുകരയിലെ നല്ലൊരു ജനവിഭാഗത്തിനും തൊഴിലും,ആഹാരവും, വിനോദവും വിജ്ഞാനവും നൽകി പരിപാലിച്ചിരുന്നു. കരുനാഗപ്പള്ളിയുടെ സംസ്കൃതിയും ജീവിതവും തഴച്ചുവളർന്നിരുന്ന ഇടത്തെ പിടിക്കാൻ ഒരു കൂട്ടം യുവാക്കളാണ് ക്ലീൻ പള്ളിക്കലാർ ചലഞ്ചുമായി കൈക്കോർത്തത്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ,പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി മഞ്ജുകുട്ടൻ, ജോൺ എഫ്. കെന്നഡി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കോഓർഡിനേറ്ററും അദ്ധ്യാപകനുമായ സുധീർ ഗുരുകുലം എന്നിവരാണ് ചലഞ്ചിന് ചുക്കാൻ പിടിക്കുന്നവർ.കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനൽ കേന്ദ്രമാക്കി ഈ നദിയെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ മാസത്തിൽ രണ്ടു തവണയായിരുന്ന മാലിന്യ നീക്കം പിന്നീട് എല്ലാ ഞായറാഴ്ചകളിലുമായി വിപുലീകരിച്ചു. എല്ലാ ഞായറാഴ്ചകളിലും ആറിന്റെ തീരങ്ങളിൽ നിന്ന് വഞ്ചിയിൽ ഇവർ മാലിന്യം ശേഖരിക്കും. എല്ലാ തവണയും വഞ്ചി നിറയെ മാലിന്യവുമായാണ് ഓരോരുത്തരും തിരിച്ചെത്തിയിരുന്നത്. നാലു ടൺ മാലിന്യങ്ങൾ നീക്കം ചെയ്യുകയും 3200 രൂപയുടെ പ്ലാസ്റ്റിക് ഇതുവരെ വിൽക്കുകയും ചെയ്തിട്ടുണ്ടെന്നത് പള്ളിക്കലാറിന്റെ ഇപ്പോഴത്തെ ദയനീയമായ നാശോൻമുഖമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ആറിന്റെ ഒരു ഭാഗം മാത്രമേ ആയിട്ടുള്ളൂ. എങ്കിലും ഒരു നാട് മൊത്തം കൈ ചേർത്തുപിടിച്ചാൽ ആറിന്റെ ഒഴുക്ക് പൂർവസ്ഥിതിയിലാക്കാനാവുമെന്ന പ്രതീക്ഷയിലാണിവർ. ക്ലീൻ പള്ളിക്കലാർ ചലഞ്ചിന്റെ മൂന്നാം ഘട്ടം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കും.
സോഷ്യൽ മീഡിയയിൽ പോസ്റ്റ്
യുവാക്കൾ കൂട്ടത്തോടെ എത്തി
പള്ളിക്കലാറിനായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ രണ്ടുവർഷം മുതൽ സോഷ്യൽ മീഡിയയിൽ ആദ്യ പോസ്റ്റിടുമ്പോൾ യുവാക്കൾ ദൗത്യം ഏറ്റെടുക്കുമെന്ന് സുമൻജിത്ത് മിഷയും മഞ്ജുക്കുട്ടനും കരുതിയിരുന്നില്ല. ആദ്യ ദിനം മുതൽ തന്നെ നിരവധി പേർ ചലഞ്ചിൽ പങ്കാളികളായി. പിന്നീട് പല സ്കൂളുകളിലെ വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമായി. ശുചീകരണത്തോടൊപ്പം ആറുകളും നദികളും സംരക്ഷിക്കേണ്ടതിന്റെ പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി. ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക്ക് ശേഖരിക്കലാണ് ലക്ഷ്യമിട്ടിരുന്നത്. പ്ലാസ്റ്റിക്ക് ശേഖരിക്കുമ്പോഴാണ് ആളുകളുടെ മനോഭാവത്തിൽ മാറ്റം വരാനുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഇവർക്ക് തോന്നിയത്. വള്ളങ്ങളിൽ മാലിന്യ ശേഖരണത്തോടൊപ്പം രണ്ടാം ഘട്ടത്തിൽ ബോധവത്കരണ പരിപാടികൾ കൂടി സംഘടിപ്പിച്ചു. ഈ നദിയിലേക്ക് വന്ന് ചേരുന്ന തോടുകളുടെ കരയിലുള്ളവരെ ബോധവത്കരിക്കുന്ന പരിപാടികളും നടക്കുന്നുണ്ട്. 'നമുക്ക് വേണ്ടി മണ്ണിനു വേണ്ടി", കാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പ്രവർത്തകർ കണ്ടൽ ചെടികളും തീരങ്ങളിൽ നട്ടുപിടിപ്പിച്ചു വരുന്നു. മൂന്നാം ഘട്ടത്തിൽ ജനപ്രതിനിധികളുടെ സഹകരണത്തോടെയുള്ള ബൃഹത്തായ ബോധവത്കരണ ശുചീകരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
ജനങ്ങൾ മാറണം
അറവുമാലിന്യങ്ങളാണ് ഈ നദി നേരിടുന്ന ഏറ്റവും വലിയ ഭീഷണി. പള്ളിക്കലാറിനു മുകളിൽ മൂന്നു പാലങ്ങളുണ്ട് കന്നേറ്റി, ചാമ്പക്കടവ്, കല്ലുകടവ്. പാലത്തിനു മുകളിൽനിന്നു നദിയിലേക്കു പതിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾക്കു കൈയും കണക്കുമില്ല. വലിയ പ്ലാസ്റ്റിക് ചാക്ക് കെട്ടുകളിലാക്കി തള്ളുന്ന ഈ മാലിന്യം ഒരു തരത്തിലും നശിച്ച് പോകാതെ ജല ജീവികൾക്കും മനുഷ്യന് തന്നെ ഉപദ്രവമായി മാറുന്ന കാഴ്ചയാണ് ഉള്ളത്. പലപ്പോഴും പുഴുവരിച്ച നിലയിലാവും ഇവയുണ്ടാവുക. ഇവയും നീക്കം ചെയ്യുന്നുണ്ട്. എന്നാൽ ഈ സ്ഥിതി മാറാൻ ജനങ്ങളും കാഴ്ചപ്പാടുകളും മാറണം. ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയം ഭരണ വകുപ്പ് ഉൾപ്പെടെ ആറിന്റെ പുനർജീവനത്തിനായി രംഗത്തെത്തിയെങ്കിലും നദിയുടെ ഒഴുക്ക് പൂർവ സ്ഥിതിയിലാക്കാൻ സാധിച്ചില്ല. മാലിന്യം തള്ളുന്നതിനും ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല. ഇതിനാണ് അടുത്ത ഘട്ടങ്ങളിൽ ബോധവത്കരണം ശക്തമാക്കുന്നത്.
മരണശയ്യയിലായ ആറുകൾ
നാശത്തിന്റെ വക്കിലെത്തിയ പള്ളിക്കലാറിന്റെ കാഴ്ചകൾ തന്നെയാണ് പുതുതലമുറയിലെ ഒരുപറ്റം ചെറുപ്പക്കാരിൽ ക്ലീൻ പള്ളിക്കലാർ ചലഞ്ച് എന്ന ആശയത്തിലേക്കെത്തിച്ചത്. നദികളും ആറുകളും തോടുകളും നിറഞ്ഞ കേരളത്തിലെ പല ജലസ്രോതസുകളും നാശത്തിന്റെ വക്കിലാണ്. യുവകൂട്ടായ്മകളുടെ പ്രവർത്തനങ്ങൾക്ക് മാത്രമേ ഇവയെ പൂർവസ്ഥിതിയിലാക്കാൻ സാധിക്കൂ. ഒഴുക്കു നിലച്ച പുഴകളെ പുനജ്ജീവിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും സഹായം അനിവാര്യമാണ് ഈ ദൗത്യത്തിന്. ഇവരെ പദ്ധതിയുടെ ഭാഗമാക്കി നദിയെ വീണ്ടെടുക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണെന്ന് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |