സ്നേഹം എത്ര ഉയരത്തിലേക്കും താഴ്ചയിലേക്കും ഒഴുകുന്ന ഒരു പുണ്യനദിയാണല്ലോ. നിത്യവും അതിലൊന്നു മുങ്ങിയാൽ വല്ലാത്തൊരു അനുഭൂതി. മുങ്ങിയില്ലെങ്കിലോ വല്ലാതെ ബോറടിക്കും. സുനിതയുടെ നിരീക്ഷണം പാർവതിക്ക് ഇഷ്ടമായി. ഹോസ്റ്റൽ മുറിയിൽ ഇരുവരും ഇത്തരം തത്വചിന്തകളുരുവിടും. ഒരേ മുറിയിൽ അടുത്തടുത്താണെങ്കിലും ജീവിതനിലവാരങ്ങൾ എത്രവ്യത്യസ്തം. കുന്നും കുഴിയും തമ്മിലുള്ള ബന്ധം പോലെയാണ് നമ്മുടെ സൗഹൃദം. പാർവതി സുനിതയെ ഓർമ്മിപ്പിക്കും. ഹോസ്റ്റലിലെ മറ്റു അന്തേവാസികൾക്ക് അത്ഭുതമാണ് അവരുടെ ചങ്ങാത്തം. സുനിത അതിസമ്പന്ന. ദേഷ്യം വരുമ്പോൾ അവൾ അച്ഛനോട് പറയാറുണ്ടത്രേ. ഇനിയും അവിടവിടെ ഭൂമിവാങ്ങി കൂട്ടരുത്. കുന്നുകൂടുന്ന പണം ബാങ്കിൽ കൊണ്ട് തള്ളരുത്.
നാലു സെന്റിലെ ചെറിയൊരു കുടിലാണ് പാർവതിയുടെ സ്വത്ത്. ഇടയ്ക്കിടെ പാർവതിയേയും കൂട്ടി സുനിത അവിടേക്ക് പോകും. കൂലിപ്പണിക്കാരനായ അച്ഛൻ. അമ്മ ചില വീടുകളിൽ രാവിലെ സഹായിക്കാൻ പോകും. പാർവതിയുടെ സഹോദരൻ നല്ല ഫുട്ബോൾ കളിക്കാരൻ. നാട്ടിലെ സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹിയുമാണ്. പാർവതിയുടെ വീട്ടിലെത്തുമ്പോൾ കുടുംബം വീട്ടിലെത്തിയപോലെയെന്ന് സുനിത പറയും. കപ്പയും ചക്കയും പഴങ്കഞ്ഞിയും മാമ്പഴപുളിശ്ശേരിയും നാവിന് വിശ്രമമുണ്ടാകില്ല. ഓരോ നിമിഷവും മധുരമുള്ള ഓർമ്മയായി മാറും. മൺകുടിലിലെ പടിഞ്ഞാറേ ജനാലപാളി തുറന്നിട്ടാൽ പ്രകൃതിയുടെ എ.സിയല്ലേ. സുനിതയുടെ വാക്കുകൾ ആത്മാർത്ഥയുള്ളതാണെന്ന് കേട്ടുനിൽക്കുന്നവർക്കും തോന്നും. തലയണയ്ക്ക് പൊക്കം കൂടിയാൽ ഉറക്കം ശരിയാകില്ല.
അതുപോലെയാണ് പണം കൂടിയാലും. ജീവിതം സുഖകരമാകില്ല. എന്റെ അനുഭവം അങ്ങനെയാണ്. അച്ഛന്റെയും അമ്മയുടെയും ഈഗോ ചിലപ്പോൾ ബോംബാകും. ചിലപ്പോൾ ആറ്റം ബോംബാകും. അതു മക്കളുടെ മനസിലാണ് പൊട്ടിത്തെറിക്കുന്നത്. ഒരിക്കൽ സുനിത പറഞ്ഞപ്പോൾ പാർവതി ശ്രദ്ധയോടെ കേട്ടിരുന്നു.
അച്ഛൻ വലിയ ബിസിനസുകാരൻ. മലവെള്ളം പോലെ പണം വന്നുകയറും. അമ്മ വലിയ ഉദ്യോഗസ്ഥ. ഓഫീസിൽ മറ്റുള്ളവരെ ഭരിക്കുന്നതിലും പീഡിപ്പിക്കുന്നതിലുമാണ് കമ്പം. ആഴ്ചകളോളം പീഡിപ്പിക്കുന്നതിലുമാണ് കമ്പം. ആഴ്ചകളോളം അച്ഛനമ്മമാർ തമ്മിൽ മിണ്ടില്ല. പറയാനുള്ളത് കുറിപ്പുകളായി എഴുതി പാർവതിയെ ഏല്പിക്കും. സ്വന്തം വീട്ടിലെ ഒരു പോസ്റ്റ് വുമൺ. ചില ദിവസങ്ങളിൽ ഇരുവരും മാതൃകാദമ്പതികളാകും. കളിയും ചിരിയും ബഹളവും. അടുത്ത ജന്മത്തിലും ഭാര്യാഭർത്താക്കന്മാരായി ജീവിക്കണം എന്നൊക്കെ തട്ടിവിടും. ആരെ വിശ്വസിക്കണം? അച്ഛനെയോ അമ്മയെയോ? സുനിത അമർഷത്തോടെ പാർവതിയോട് ചോദിക്കും.
വിയർപ്പും കണ്ണീരും ചിരിയും കളിയും ചുവരുകളായ നിന്റെ കുടിൽ ഒരു കൊട്ടാരമാണ്. സ്നേഹം ഭരിക്കുന്ന ഈ കൊട്ടാരത്തിൽ പിറന്ന നീ ഒരു രാജകുമാരിയും പാർവതിയെ നോക്കി സുനിത നെടുവീർപ്പോടെ പറയും. എല്ലാം കുറേ കഴിയുമ്പോൾ മാറും. നിന്റെ വീടും സ്നേഹക്കൊട്ടാരമാകും. പാർവതി ആശ്വസിപ്പിക്കും. പടിഞ്ഞാറേ ജനൽപ്പാളി തുറന്നിട്ടുകൊണ്ട് സുനിത പറഞ്ഞു: അച്ഛനും പറയാറുണ്ട്. എല്ലാ പിണക്കവും തീരും. ഇണക്കമാകും. മിണ്ടിത്തുടങ്ങുകയും ചെയ്യും. ചുവരിലെ ചിത്രമായി മാറുമ്പോഴെന്ന്. അതിൽ വർഷാവർഷം ഒരുദിവസം മാലയിടുമ്പോഴെന്ന്. തുറന്നിട്ട ജനാലയിലൂടെ തണുത്തകാറ്റ് വീശിക്കൊണ്ടിരുന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |