ശാരീരികമായും മാനസികമായും കഥാപാത്രങ്ങൾക്കു വേണ്ടിയും ആ സിനിമകൾക്ക് വേണ്ടിയും മാറ്റങ്ങൾ ഉൾക്കൊണ്ട് ഇമേജിനെ ഇടിച്ചുനിരത്തുകയാണ് ചാക്കോച്ചൻ. ആദ്യം ചോക്ളേറ്റ്. പിന്നെ ഡാർക്ക്. 'ഒറ്റ് "എന്ന പുതിയ ചിത്രത്തിൽ ഇതുവരെ കാണാത്ത രൂപ ഭാവം. ടോപ് നോട്ട് സ്റ്റെൽ മുടി തിളങ്ങുന്നു. വരാൻ പോവുന്ന സിനിമയിലെല്ലാം കാത്തിരിപ്പുണ്ട് വേറിട്ട വേഷപ്പകർച്ച.അനിയത്തി പ്രാവിലെ സുധിയിൽനിന്ന് നിഴലിലെ ജുഡിഷ്യൽ മജിസ്ട്രറ്റ് ജോൺ ബേബിയിലേക്കും നായാട്ടിലെ പ്രവീൺ മൈക്കിളിലേക്കും പകർന്നാട്ടം നടത്തുമ്പോൾ കുഞ്ചാക്കോ ബോബനിലെ നടൻ പത്തരമാറ്റ് തിളങ്ങുന്നു.
ചോക്ളേറ്റ് നായകനിൽനിന്ന് ഡാർക്ക് ഹീറോ ഇമേജിൽ എത്തി. എന്നാൽ നായാട്ടിലും നിഴലിലും പുതിയ വഴിയിലൂടെ നടത്തിയ യാത്രയെ എങ്ങനെ വിലയിരുത്തുന്നു?
നല്ലൊരു സമയമെടുത്ത് അറിഞ്ഞും അറിയാതെയുമുള്ള മാറ്റമായാണ് തോന്നിയിട്ടുള്ളത്. മലയാള സിനിമയിൽ എത്തിയിട്ട് 24 വർഷമായി. ഇതിന്റെ ഭൂരിഭാഗം സമയവും ഒരു ചോക്ളേറ്റ് നായകൻ എന്ന ഇമേജിലാണ് അറിയപ്പെട്ടത്. ട്രാഫിക്ക് വന്നശേഷമാണ് ഇതിനൊരു മാറ്റം തുടങ്ങുന്നത്. 'അഞ്ചാം പാതിര" വന്നതോടെ അത് നല്ലൊരു മാറ്റമായി മാറി. അഞ്ചാം പാതിരയും വൈറസും നായാട്ടും പോലത്തെ സിനിമകൾ വന്നപ്പോഴാണ് വേറൊരു ഇമേജിലേക്ക് ഞാൻ എന്ന അഭിനേതാവിനെ ഉൾക്കൊള്ളാൻ ആളുകൾ കുറച്ചുകൂടി തയ്യാറായത്. അതിൽ ഞാൻ മനപ്പൂർവ്വം വരുത്തിയ മാറ്റങ്ങളും അറിയാതെ സംഭവിച്ച സ്വാഭാവികമായ പരിണാമവുമുണ്ടെന്ന് വിശ്വസിക്കുന്നു. മാറ്റത്തിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒരു തുടക്കവും യാത്രയുമായിരിക്കും ഇതേപോലത്തെ സിനിമകൾ സംഭവിക്കുകയും കഥാപാത്രങ്ങളെ ലഭിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ കാരണം. മാറ്റങ്ങൾക്കു വേണ്ടി വിധേയമാകുന്നു. ഒപ്പം മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവുന്നു. ശാരീരികമായും മാനസികമായും കഥാപാത്രങ്ങൾക്കു വേണ്ടിയും ആ സിനിമകൾക്ക് വേണ്ടിയും മാറ്റങ്ങൾ ഉൾക്കൊണ്ട് തയ്യാറെടുക്കുന്നു. അതിന്റെ ഒരു പ്രതിഫലമാണ് ഇപ്പോൾ ലഭിക്കുന്നത്.
അഭിനയജീവിതം കാൽനൂറ്റാണ്ട് അടുക്കുന്നു. പ്രതീക്ഷിച്ചിരുന്നോ നീണ്ട യാത്രയാകുമെന്ന്?
ചെറിയ ഒരു കാലത്തേക്കുള്ള വരവായിരിക്കുമെന്ന് കരുതിയാണ് തുടങ്ങിയത്. എന്നാൽ നീണ്ട ഇരുപത്തിനാല് വർഷം പിന്നിടുന്നു. 1981ൽ 'ധന്യ" സിനിമയിൽ ബാലതാരമായി അഭിനയിച്ചതുമുതൽ നോക്കിയാൽ നാല്പതുവർഷം എത്തി. എന്റെ കുടുംബപാരമ്പര്യത്തിന്റെ തുടർച്ചയുടെ ഭാഗമായാണ് തുടക്കത്തിൽ പ്രേക്ഷകർ സ്നേഹവും അംഗീകാരവും തന്നത്. ആ സ്നേഹത്തിന്റെയും പ്രതിഫലത്തിന്റെയും തിരിച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇൗ മാറ്റങ്ങൾ മുഴുവൻ. അതാണ് തുടർന്നുള്ള സിനിമകളിലൂടെ നടന്നതും ഇതുവരെ എത്തി നിൽക്കുന്നതും. അതിന് പ്രേക്ഷകരോട് സ്നേഹവും നന്ദിയുമുണ്ട്. കുടുംബത്തിനും ദൈവത്തിനും നന്ദി.
മദ്ധ്യവയസിലും ചെറുപ്പം തോന്നുന്നു. പ്രായമാകുന്നില്ലേ?
പ്രായം കൂടുന്നു എന്ന് പറയുന്നതിനേക്കാൾ ചെറുപ്പമാകുന്നു,ചെറുപ്പം കൂടുന്നു എന്ന് പറയിപ്പിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതും ഇഷ്ടപ്പെടുന്നതും. ഒരുപാട് സ്ട്രെസ് ഏറ്റെടുക്കാറില്ല. എന്നാൽ ഉണ്ടാവാറുണ്ട്. സ്വയം പഠിക്കാനും വിലയിരുത്താനുമുള്ള സമയമായിട്ടാണ് ഇതിനെ കരുതുന്നത്. ജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ഞാൻ കൂടുതലും കണക്കാക്കുന്നത്. ബുദ്ധിമുട്ട് ഉണ്ടാവുമ്പോഴും അതിനേക്കാളുപരി ദൈവം തന്ന അനുഗ്രഹങ്ങളെ മുൻകൂട്ടി കാണുന്നു. എനിക്കും ചുറ്റും ഉള്ളവർക്കും നല്ല കാര്യങ്ങൾ ചെയ്യാനും നൽകാനും ശ്രമം നടത്തുന്നു. ചെറിയ കാര്യത്തിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നു. മനസിന്റെ സന്തോഷത്തിനും സമാധാനത്തിനുമാണ് പണത്തേക്കാളും അംഗീകാരത്തേക്കാളും പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ സമാധാനവും സന്തോഷവും കൂടുതൽ എന്റെ മുഖത്ത് കാണുമായിരിക്കും. അതൊക്കെ തന്നെയായിരിക്കും ഉൗർജ്ജസ്വലതയിൽ നിൽക്കാൻ സഹായിക്കുന്നത്. പുതിയ ചെറുപ്പക്കാരുമായും പഴയ ആളുകളുമായും അവരുടെ അനുഭവങ്ങൾ അറിയാനും പഠിക്കാനും ശ്രമം നടത്താറുണ്ട്. പുതിയ ആളുകളുടെ ജീവിതവും കാഴ്ചപ്പാടും പഠിക്കാനും എന്റെ ജീവിതത്തിൽ പകർത്താനും ശ്രമിക്കുന്നു. തീർച്ചയായും പുതിയ ആളുകൾ പ്രചോദനം പകരാറുണ്ട്. അതൊക്കെയായിരിക്കാം കാരണം.
ചിത്രീകരണം പുരോഗമിക്കുന്ന 'ഒറ്റി"ൽ ഒപ്പം അഭിനയിക്കുന്നത് ചാക്കോച്ചനെ പോലെ ചോക്ളേറ്റ് നായകനായി അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമിയും?
അരവിന്ദ് സ്വാമി 25 വർഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. സിനിമയിൽ എത്തി 24 വർഷം കഴിഞ്ഞു ഞാൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്നതൊക്കെയാണ് 'ഒറ്ര് "എന്ന സിനിമയുടെ പ്രത്യേകത. തീവണ്ടിക്കുശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമ. ആഗസ്റ്റ് സിനിമയുടെ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് ആദ്യം. തമിഴ് നടൻ ആര്യയും നിർമ്മാണ പങ്കാളിയാണ്. 'ഒറ്റ് "വലിയ സിനിമയാണ്. ആസ്വാദ്യകരായ ത്രില്ലർ ചിത്രം. തമിഴിൽ രണ്ടകം എന്ന പേരിലാണ് എത്തുക. തമിഴ് അത്യാവശ്യം വഴങ്ങുന്ന ഭാഷയാണ്. വായിക്കാനും അത്യാവശ്യം എഴുതാനും പറയാനും അറിയും. തമിഴിൽ നിന്നുള്ള അസോസിയേറ്റ് ഡയറക്ടർ സംഭാഷണത്തിൽ വേണ്ട നിർദ്ദേശം നൽകുന്നു. ഡബ്ബിംഗ് നല്ല രീതിയിൽ ചെയ്യാൻ ഇതിലൂടെ കഴിയുന്നുണ്ട്. മുംബയ്, ഗോവ, മംഗലാപുരം എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഗോവ ഷെഡ്യൂൾ കഴിഞ്ഞു. എന്നെ ഇതേവരെ കാണാത്ത രൂപത്തിലും ഇതുവരെ ചെയ്തുകണ്ടിട്ടില്ലാത്ത കാര്യങ്ങളും ഒറ്റിൽ പ്രതീക്ഷിക്കാം. എന്നാൽ ഇതുവരെ ചെയ്തു കണ്ടിട്ടില്ലാത്തത് എന്തായിരിക്കുമെന്ന് ഒറ്റ് വരുമ്പോൾ കാണാൻ കഴിയും. ആളുകൾ പ്രതീക്ഷിക്കുന്നതിലും അല്പം കൂടി കൊടുക്കാനുള്ള ശ്രമം ഞങ്ങൾ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ട്. ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ട കഠിനാദ്ധ്വാനം ചെയ്യുന്നു. അരവിന്ദ് സ്വാമിയെ പ്രണയ നായകനായാണ് കണ്ടുതുടങ്ങിയത്. ഇടവേളയ്ക്കുശേഷം 'തനി ഒരുവൻ" എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നപ്പോൾ ഒരു റിവൈൻഡ് അരവിന്ദ് സ്വാമിയെ കാണാൻ സാധിച്ചു. നെഗറ്റീവ് ഷേഡ് കഥാപാത്രം. ഞാനും ചോക്ളേറ്റ് ഇമേജിൽ നിന്നു മാറി രണ്ടാം വരവിൽ ചെറിയ മാറ്റങ്ങളുള്ള കഥാപാത്രം ചെയ്യുകയും ത്രില്ലിംഗ് ചിത്രങ്ങൾക്കുശേഷം എത്തുന്ന കഥാപാത്രത്തെയായിരിക്കും ഒറ്റിൽ കാണാൻ സാധിക്കുക.
'അഞ്ചാം പാതിര"യിലെ അൻവർ ഹുസൈൻ അടുത്ത ഉദ്യമവുമായി എപ്പോഴാണ് വരിക?
'എന്റെ ചാക്കോച്ചാ, അഞ്ചാം പാതിരയ്ക്കുശേഷം ഞാൻ സിനിമകൾ നിർമ്മിച്ചെങ്കിലും പുറത്തിറങ്ങുമ്പോൾ ആളുകൾ ചോദിക്കുന്നത് ആറാം പാതിര എപ്പോഴായിരിക്കുമെന്നാണ് " നിർമാതാവ് ആഷിഖ് ഉസ്മാൻ എന്നോട് പറഞ്ഞതാണിത്. അതുതന്നെയാണ് ആറാം പാതിരയുടെ ഏറ്റവും വലിയ വെല്ലുവിളി. അഞ്ചാംപാതിര നൽകിയ പ്രതീക്ഷ ആറാം പാതിരയിലേക്ക് വരുമ്പോൾ നഷ്ടപ്പെടാതിരിക്കാനും പ്രതീക്ഷിച്ചതിലും അല്പം കൂടി നൽകാൻ സാധിക്കുകയും വേണം. കുറച്ചുകൂടി സമയമെടുത്താണ് ആറാം പാതിര സംഭവിക്കുക. ഇൗ വർഷം അവസാനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം മാറുകയും വേണം. ഒരിക്കലും നിരാശപ്പെടുത്തില്ല അൻവറും ഹുസൈനും ആറാം പാതിരയും മിഥുൻ മാനുവേൽ ടീമും എന്നതാണ് പ്രതീക്ഷ. അതിന്റെ ശ്രമം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവും.
ഉദയ പിക് ചേഴ് സിന്റെ അടുത്ത സിനിമ അറിയിപ്പിന്റെ പുതിയ 'അറിയിപ്പ്" എന്താണ്?
മഹേഷ് നാരായണൻ തിരക്കഥയും സംഭാഷണവും സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന സിനിമയാണ് അറിയിപ്പ്. മഹേഷും ഷെബിനും ഞാനും കൂടി ചേർന്നാണ് നിർമ്മാണം. ഉദയയുടെ തിരിച്ചുവരവിൽ ചെയ്ത 'കൊച്ചൗവ്വ പൈലോ അയ്യപ്പ കൊയ് ലോ"യിൽ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും അറിയിപ്പ്. കൊച്ചൗവ പൗലോ കുട്ടികളുടെ സിനിമയുടെ ഗണത്തിൽപ്പെടുന്നതായിരുന്നു. അറിയിപ്പിൽ ഞാനാണ് നായകൻ. അധികം കാണാത്ത പ്രമേയവും പശ്ചാത്തലവുമായിരിക്കും. അതുമാത്രമേ ഇപ്പോൾ അറിയിക്കാൻ സാധിക്കൂ. ടേക് ഓഫ്, മാലിക് തുടങ്ങിയ സിനിമയുടെ ഛായാഗ്രാഹകൻ സാനു ചേട്ടൻ, കലാ സംവിധായകൻ ജ്യോതിഷ് ശങ്കർ, ഉൾപ്പെടെ നല്ല ടീം ഉണ്ട്. താരങ്ങളെ തീരുമാനിച്ചുവരുന്നു. നല്ല ഒരു സിനമയ്ക്കുവേണ്ടിയുള്ള ശ്രമമാണ്. 'അറിയിപ്പിനെ"പ്പറ്റിയുള്ള കൂടുതൽ അറിയിപ്പുകൾ വൈകാതെ ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |