കണ്ണൂർ: പുതിയ അദ്ധ്യയനവർഷവും ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ നെറ്റ്‌വർക്ക് കവറേജ് പ്രശ്നത്തിന് സത്വര പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടർ സംഘടിപ്പിച്ച ഓൺലൈൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ അദാലത്തിൽ ഫോൺവഴിയും ഫേസ്ബുക്ക് സന്ദേശങ്ങളായുമാണ് ജില്ലാ കളക്ടറെ അറിയിച്ചത്. ഫോൺ കോളുകൾക്ക് കളക്ടർ നേരിട്ട് മറുപടി നൽകി. തീരെ നെറ്റ്‌വർക്ക് ലഭ്യത ഇല്ലാത്ത ഇടങ്ങളിൽ താത്കാലികമായി പൊതുപഠന കേന്ദ്രങ്ങൾ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു. ജില്ലയിലെ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ലഭ്യമാകാത്തവരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്‌കൂൾ തല സമിതി മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിഷനുമായി ചേർന്ന് ലൈവ് ടെലിഫോൺ പരിപാടിയായാണ് അദാലത്ത് സംഘടിപ്പിച്ചത്. ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. വേണുഗോപാൽ, ജിയോ കണ്ണൂർ സെന്റർ മാനേജർ രാകേഷ് രാജൻ, വൊഡഫോൺ ഐഡിയ നോഡൽ ഓഫീസർ സൂര്യ സുരേന്ദ്രൻ, എയർടെൽ നോഡൽ ഓഫീസർ ഷീന സാമുവൽ, കേരളവിഷൻ ഡയറക്ടർ കെ. വിജയകൃഷ്ണൻ, കണ്ണൂർ വിഷൻ ബ്യൂറോ ചീഫ് മനോജ് മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |