സി.പി.എം പ്രവർത്തകനെ ചോദ്യം ചെയ്‌തു
തൃശൂർ:കൊടകരയിൽ കുഴൽപ്പണം കവർന്ന കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ് എന്നിവരെ തൃശൂർ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ധർമ്മരാജനെ വിളിച്ചത് തിരഞ്ഞെടുപ്പു സാമഗ്രികളുമായി ബന്ധപ്പെട്ടാണെന്ന് ഇവർ മൊഴി നൽകി.
അതേസമയം പ്രതികളിലൊരാളായ രഞ്ജിത് കവർച്ചപ്പണം കൈമാറിയ മുൻ സി.പി.എം പ്രവർത്തകൻ ശ്രീനാരായണപുരം പൂതോട്ട് പി.ആർ റെജിലിനെയും (ടുട്ടു) പൊലീസ് ചോദ്യം ചെയ്‌തു. യുവമോർച്ച നേതാവ് സത്യേഷ് വധക്കേസിലും എടവിലങ്ങ് സ്വദേശി പ്രമോദ് വധക്കേസിലും പ്രതിയാണ് റെജിൽ. രഞ്ജിത് മൂന്ന് ലക്ഷം രൂപ റെജിലിന് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പണം കിട്ടിയെന്നും ഇത് കവർച്ചപ്പണമാണെന്ന് അറിയില്ലെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും അംഗമായിരുന്ന റെജിൽ സത്യേഷ് വധക്കേസിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. റെജിൽ പാർട്ടി അനുഭാവി മാത്രമായിരുന്നുവെന്നും സി.പി.എമ്മിന്റെ പോഷകസംഘടനകളുമായി ബന്ധമില്ലായിരുന്നുവെന്നും പ്രാദേശിക നേതാക്കൾ പറയുന്നു.
സുരേഷ് ഗോപിയിൽ നിന്ന് വിവരം തേടും
ധർമ്മരാജൻ എത്തിച്ചെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് സാമഗ്രികൾ തൃശൂരിലെ സ്ഥാനാർത്ഥി എന്ന നിലയിൽ കിട്ടിയിരുന്നോ എന്ന് തിരക്കാൻ സുരേഷ് ഗോപിയെ അന്വേഷണ സംഘം വിളിച്ചേക്കും. ധർമ്മരാജൻ പണവുമായല്ല തിരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് തൃശൂരിലെത്തിയതെന്ന നിലപാടിലായിരുന്നു ബി.ജെ.പി നേതാക്കൾ. ബി.ജെ.പി ജില്ലാ ഓഫീസിന് ചുവട്ടിലായിരുന്നു സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്. കുഴൽപ്പണവുമായി ബന്ധമുള്ളവർ ഇവിടെയും എത്തിയിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.
പങ്ക് അന്വേഷിക്കണം : പത്മജ
കുഴൽപ്പണ കേസിൽ തൃശൂർ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പങ്കും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് പലപ്പോഴും തൃശൂരിലെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |