അമ്പലപ്പുഴ: തോരാമഴയിൽ വധുവിന്റെ വീട് വെള്ളത്തിലായി, ജങ്കാറിൽ കതിർ മണ്ഡപമൊരുക്കി താലികെട്ടി. കർഷകത്തൊഴിലാളിയായ തകഴി തെന്നടി അരുൺ നിവാസിൽ കുഞ്ഞുമോന്റെയും രമണിയുടെയും മകൾ ആതിരയുടെയും ചെങ്ങന്നൂർ എണ്ണക്കാട് കോയിപ്പള്ളി വീട്ടിൽ ചെല്ലപ്പൻ - ചെല്ലമ്മ ദമ്പതികളുടെ മകൻ അഖിലിന്റെയും വിവാഹമാണ് ഇന്നലെ ജങ്കാറിൽ നടന്നത്.
മേയ് 22ന് തകഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഇവരുടെ വിവാഹം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ടതോടെ ജൂൺ 5ന് വധൂഗൃഹത്തിൽ വിവാഹം നടത്താനായി മാറ്റി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ തോരാ മഴയിൽ വീടും പരിസരവും വെള്ളക്കെട്ടായി.
ദുബായിൽ ജോലിയുള്ള അഖിൽ ലീവ് കഴിഞ്ഞു നിൽക്കുന്നതിനാൽ വിവാഹം വീണ്ടും മാറ്റാനാവില്ല. യാത്രാവിലക്ക് മാറുന്ന മുറയ്ക്ക് തിരിച്ചു പോയില്ലെങ്കിൽ ജോലി വെള്ളത്തിലാവും. ഈ ഇടവത്തിൽ കല്യാണം നടന്നില്ലെങ്കിൽ ആതിരയ്ക്ക് ഒരുവർഷം സമയം കൊള്ളില്ലെന്നാണ് ജ്യോത്സ്യൻ പറഞ്ഞിരിക്കുന്നത്.
സമീപത്ത് കൈനകരിയിൽ ലോഡുമായി വരുന്ന ടിപ്പർ ലോറികൾ ആറിന് കുറുകെ കടത്താൻ ഉയോഗിക്കുന്ന ജങ്കാർ വാടകയ്ക്കെടുത്ത് കതിർമണ്ഡപമൊരുക്കിയാലെന്തെന്ന് പെണ്ണിന്റെ ബന്ധുക്കൾ ചിന്തിച്ചത് അങ്ങനെയാണ്. ചെറുക്കന്റെ കൂട്ടർക്കും സമ്മതം. ജങ്കാർ 15000 രൂപ ദിവസ വാടകയ്ക്കെടുത്തു.
പമ്പയാറിന്റെ തീരത്ത് തെന്നടി പള്ളിത്തോട്ടിൽ വധൂഗൃഹത്തിനു സമീപം ജങ്കാറെത്തിച്ച് അത്യാവശ്യം അലങ്കാരപ്പണികൾ ചെയ്തു. ഇന്നലെ പകൽ 12നായിരുന്നു വിവാഹം. വരന്റെ കൂട്ടർ പത്തു പേർ. വധുവിന്റെ ആൾക്കാരും അത്രയും പേർ തന്നെ. പങ്കെടുത്തവർക്ക് ഊണ് പാഴ്സൽ. എല്ലാം ശുഭം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |