അരുവാപ്പുലം : മഴക്കാലത്ത് നാട്ടിലെ പാടവരമ്പത്തും തോട്ടിൻകരകളിലും മടന്ത തളിർത്തതോടെ രുചിയുടെ നാടൻ മാഹാത്മ്യം ചുരുട്ടികെട്ടുകയാണ് നാട്ടുകാർ. പഴമക്കാരുടെ നാവിൽ നിറഞ്ഞ രൂചിക്കൂട്ടായതിനാൽ പുതിയ തലമുറക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല. വയലോരത്തും കൃഷിസ്ഥലത്തും തളിരിട്ടു നിൽക്കുന്ന ചേമ്പുകളുടെ തളിരോടുകൂടിയ നാമ്പുകളാണ് മടന്തയില. ആറന്മുള വള്ളസദ്യയിലെ പ്രധാനവിഭവം കൂടിയാണ് മടന്തയിലത്തോരൻ. പഴയകാലത്ത് കർക്കടക മാസത്തിലാണ് മടന്തയില കറികൾ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ മടന്തയിലയുടെ മഹാത്മ്യം അറിഞ്ഞു പലരും വയലുകളിലേക്കും തോട്ടിൻ കരകളിലേക്കും എത്തിത്തുടങ്ങി.
ചേമ്പിന്റെ തളിരിലയോടു ചേർന്ന ഭാഗം മുറിച്ചെടുത്തു നാമ്പ് അടർത്തി കളഞ്ഞതിനു ശേഷം, തളിരില കൈവെള്ളയിൽ ചുരുട്ടികെട്ടി വട്ടത്തിലാക്കി വെള്ളത്തിലിട്ടു വേവിച്ചു വെള്ളംപൂർണമായി പോയതിനു ശേഷം കുരുമുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്താണ് പാകം ചെയ്യുന്നത്. ചൊറിയാതിരിക്കാൻ കുടമ്പുളി ചേർക്കുന്നവരുമുണ്ട്. മടന്തയില ഉണക്കമീൻ ചേർത്ത് കറിവച്ചും ഉപയോഗിക്കാം. ഇപ്പോൾ മടന്തയില ഉപയോഗിച്ച് പുതിയ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവരും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |