തണ്ണിത്തോട് : മൊട്ടക്കുന്നുകളും ഹരിതകാന്തിയും സംഗമിക്കുന്ന പറക്കുളം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. കുന്നിന്റെ മുകളിൽ നൃത്തം ചെയ്യുന്ന മയിലുകളും കിളികളും കാനനഭംഗിയൊരുക്കുന്നു. പറക്കുളത്തുനിന്ന് നോക്കിയാൽ ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന മലനിരകൾ കാണാം. മലകളിൽ നിന്ന് ഉയരുന്ന മഞ്ഞുകണങ്ങളാണ് പ്രധാന ആകർഷണം. ഇവിടെയുള്ള ദുർഗാദേവീക്ഷേത്ര പരിസരത്തും കുളത്തിനരികിലുമായി മയിൽക്കൂട്ടങ്ങളെ കാണാം.
പറക്കുളം വിശ്വാസത്തിന്റെ ഭാഗവുമാണ്. ഇവിടെ പുരാതനകാലത്ത് ജനവാസമുണ്ടായിരുന്നതായി കരുതുന്നു. അന്ന് ജനങ്ങൾക്ക് നേരെ പറപ്പാറ്റകളുടെ ആക്രമണമുണ്ടായതായി വിശ്വസിക്കുന്നു.
അന്നുണ്ടായിരുന്ന ആരാധന കേന്ദ്രമായിരുന്നു പറക്കുളം ദുർഗാദേവി ക്ഷേത്രം. പറപ്പാറ്റകളെ പേടിച്ച് പറക്കുളംക്കുന്ന് വിട്ടുപോയവർ സമ്പത്തെല്ലാം ക്ഷേത്രക്കുളത്തിൽ ഉപേക്ഷിച്ചതായി പറയപ്പെടുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ വനമേഖലകളോട് ചേർന്ന് അഞ്ചു മലനിരകളാണുള്ളത്. പറക്കുളം, കോട്ടമല, ആലുവാംങ്കുടി, കാക്കര , തലമാനം എന്നിവയാണവ. അഞ്ചു കുന്നുകൾക്കും ഓരോ
ദേവസങ്കല്പങ്ങളുമുണ്ട്. പറക്കുളത്ത് ദുർഗാദേവി, കോട്ടമലയിൽ അപ്പൂപ്പൻ, തലമാനത്തും കാക്കരയിലും ആലുവാങ്കുടിയിലും ശിവൻ എന്നിങ്ങനെയാണത്.
ഇക്കോ ടൂറിസത്തിന് അനന്തസാദ്ധ്യത
തണ്ണിത്തോട് മൂഴിയിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പറക്കുളം കുന്നിന്റെ നെറുകയിലെത്താം. എസ്റ്റേറ്റിന് നടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളം കാണാം. ക്ഷേത്ര പരിസരത്തു നിന്നുള്ള രാത്രി കാഴ്ച ആരെയും ആകർഷിക്കും. പറക്കുളംക്കുന്നിന്റെ മുകളിൽ നിന്നുള്ള മഴ കാഴ്ച്ചകളും മനോഹരമാണ്. വേനൽസമയത്തും ഇവിടെ കുളിർ കാറ്റ് വീശും. എസ്റ്റേറ്റിന്റെ മറ്റൊരുഭാഗം കല്ലാർ അതിരിട്ടു അള്ളുങ്കൽ മുതൽ തേക്കുതോട് വരെ വ്യാപിച്ചു കിടക്കുന്നു. ഇവിടെ നിന്നാൽ ആറിന്റെ മറുകരയിൽ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങളെയും കാണാം. ചേരകൊക്കുകൾ അടക്കമുള്ള ദേശാടനപക്ഷികൾ ഇവിടെ വിരുന്നെത്താറുണ്ട്. കല്ലാറിന്റെ തീരത്തു കോട്ടേജുകൾ നിർമിച്ചു ടൂറിസം പദ്ധതികൾ വികസിപ്പിക്കാൻ മുൻപ് പ്ലാന്റെഷൻ കോർപ്പറേഷൻ പദ്ധതിയിട്ടിരുന്നങ്കിലും നടപ്പായില്ല. അടവി ഇക്കോടൂറിസം പദ്ധതിയുമായി ബന്ധപെട്ട് ടൂറിസം വികസനം നടപ്പാക്കാൻ പറ്റിയ പ്രദേശങ്ങളാണിത്. എസ്റ്റേറ്റിലെ താമസക്കാരില്ലാത്ത ക്വാർട്ടേഴ്‌സുകൾ നവീകരിച്ച് കോട്ടേജുകളായി ഉപയോഗപ്പെടുത്താനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |