വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് രണ്ടു വർഷത്തേക്കു കൂടി വിലക്കു തുടരും. ഇതിന് ശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ യു.എസ് ക്യാപിറ്റലിൽ അതിക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് അനിശ്ചിത കാലത്തേക്ക് ഫെയ്സ്ബുക്ക്,ട്വിറ്റർ,യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ട്രംപിന് വിലക്കേർപ്പെടുത്തിയത്. ജനുവരി 7 മുതലുള്ള രണ്ടു വർഷത്തേക്കാണ് വിലക്ക് നിലനിൽക്കുക. രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ നടപടികളില്ലാതെ വിടാനുള്ള പരിരക്ഷാ നയവും ഇതോടൊപ്പം ഫേസ്ബുക്ക് എടുത്തു കളഞ്ഞിട്ടുണ്ട്.
ക്യാപ്പിറ്റൽ അക്രമികളെ പ്രോത്സാഹിപ്പിച്ചതിന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽനിന്നു നീക്കിയ നടപടി ശരിവച്ച് കമ്പനിയുടെ ഓവർസൈറ്റ് പാനൽ പ്രസ്താവനയിറക്കിയിരുന്നു.
എന്നാൽ, പുതിയ നീക്കം തനിക്ക് വോട്ടു ചെയ്ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വന്നാൽ വൈറ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ഫെയ്സ് ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗിനെ ക്ഷണിക്കുകയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |