വർക്കല: അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ വർക്കല പാപനാശം തീരം ഇപ്പോൾ വിജനമാണ്. പലവിധ പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയിരുന്ന വർക്കലയിലെ ടൂറിസം മേഖലയിലെ ഉടമകളും തൊഴിലാളികളും ഇപ്പോൾ കടക്കെണിയിലുമായി. വിദേശ വിനോദസഞ്ചാരികളിൽ 95 ശതമാനവും തീരം വിട്ടു. ആഭ്യന്തര സഞ്ചാരികളും വരാതായതോടെ റിസോർട്ടുകളും, റസ്റ്റോറന്റുകളും, മറ്റു കച്ചവടസ്ഥാപനങ്ങളും അടച്ചുപൂട്ടി. കഴിഞ്ഞവർഷം മാർച്ച് പകുതിയോടെ ഇറ്റലിയിൽനിന്നുള്ള വിനോദസഞ്ചാരിക്കാണ് വർക്കലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ആശങ്കയും ഭീതിയും പരന്ന് വിദേശികൾ ഉൾപ്പെടെയുള്ളവർ തീരം വിട്ട് പോയിരുന്നു. 2020 ഒക്ടോബറിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്കുള്ള പ്രവേശനത്തിന് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് വിനോദസഞ്ചാര മേഖല ഒരു വിധം പച്ചപിടിച്ചു വരുന്നതിനിടയിലാണ് കൊവിഡ് രണ്ടാം തരംഗം കടന്നുവന്നത്. ഇതോടെ സമ്പൂർണ തകർച്ചയിലാവുകയായിരുന്നു വർക്കല ടൂറിസം മേഖല. മലബാർ ലിറ്റററി സർക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ടുകളാണ് സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഉൾപ്പെട്ട വർക്കലയെ ഒഴിവാക്കിയ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും വർക്കലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.
5000-ത്തിലധികം പേർ വർക്കലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തിയിരുന്നു. സ്ഥലവും കെട്ടിടവും വാടകയ്ക്കെടുത്താണ് ഭൂരിഭാഗം പേരും സ്ഥാപനങ്ങൾ നടത്തുന്നത്.
സീസണിന്റെ അവസാനസമയത്ത് മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ്
കൊവിഡ് തിരിച്ചടിയായത്.
ബാക്കിയുള്ളത് നഷ്ടങ്ങൾ മാത്രം
സഞ്ചാരികളുടെ ഇഷ്ടതീരത്ത് ഇപ്പോഴുള്ളത് നഷ്ട കണക്കിന്റെ കണ്ണുനീർ മാത്രമാണ്.
നിപ്പാ വൈറസ് ഭീഷണിയിൽ 50 ശതമാനം സഞ്ചാരികളുടെയും കുറവാണ് ഉണ്ടായത്. കൊവിഡ് ഒന്നാംതരംഗ
ത്തിലും രണ്ടാം തരംഗത്തിലും 99 ശതമാനം സഞ്ചാരികളുടെ കുറവ് ഉണ്ടായി. കൊവിഡ് ഭീഷണി തുടരുന്നത് പുതിയ സീസനെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ആവശ്യങ്ങൾ നിരവധി
* കൊവിഡ് കാരണം പ്രതിസന്ധിയിലായ വർക്കല വിനോദസഞ്ചാര മേഖലയ്ക്ക് സർക്കാർ സഹായം നൽകണം.
*വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ്, ബിൽഡിംഗ് ടാക്സ് ഉൾപ്പെടെയുള്ള നികുതികളും ഒഴിവാക്കണം
* സ്ഥാപനം തുടങ്ങാനെടുത്ത ലോണുകളുടെ പലിശ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം
* ഈ സാഹചര്യത്തിൽ നാച്ചുറോപ്പതി, ആയുർവേദം, യോഗ തുടങ്ങിയ ആരോഗ്യ ടൂറിസത്തിന് പ്രാധാന്യം നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |