മലപ്പുറം: മൺസൂൺ മഴയ്ക്ക് പിന്നാലെ ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് കടുത്ത ഭീഷണി ഉയർത്തി ഡെങ്കിപ്പനി. ഒരാഴ്ചയ്ക്കിടെ 42 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ രണ്ട് മൺസൂണുകളുടെ തുടക്കത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻ മാസങ്ങളിൽ ശരാശരി 20നും 30നും ഇടയിൽ ഡെങ്കിപ്പനി ബാധിതരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഒരാഴ്ച്ചയ്ക്കകം തന്നെ ഈ കണക്ക് പിന്നിട്ടു. ജൂൺ ഒന്നുമുതൽ ഇന്നലെ വരെ 26 ഡെങ്കി കേസുകളുണ്ടായി. ചുങ്കത്തറ, ചോക്കാട്, അമരമ്പലം, നിലമ്പൂർ ഭാഗങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ മുൻകാലങ്ങളിൽ ഉണ്ടായ രോഗബാധയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഡെങ്കിയും എലിപ്പനിയും കൂടുതലാകാനും പകർച്ചവ്യാധി മരണങ്ങൾ കൂടാനും സാദ്ധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു. ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളും കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്നതിനാൽ പകർവ്വവ്യാധികൾ കൂടുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കും. കൊവിഡിന്റെ പല ലക്ഷണങ്ങളും ഡെങ്കിപ്പനിയിൽ ഉണ്ടാവുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നൽകിയില്ലെങ്കിൽ രോഗി അപകടാവസ്ഥയിലാകുന്നതിനും മരണം സംഭവിക്കാനും ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൊവിഡ് ഭയന്ന് പനി ലക്ഷണങ്ങളുള്ള പലരും സ്വയംചികിത്സ നടത്തുന്നത് ഡെങ്കിപ്പനി കൃത്യസമയത്ത് തിരിച്ചറിയാതിരിക്കാനും രോഗം ഗുരുതരമാവാനും വഴിവയ്ക്കും.
കൊവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട വിധം പല തദ്ദേശ സ്ഥാപന പരിധികളിലും നടന്നിട്ടില്ല. ഇതോടൊപ്പം മേയ് പകുതിക്ക് ശേഷം വേനൽമഴ കനത്തതും ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴ ലഭിച്ചതും ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. മഴ തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളിലും ശനിയാഴ്ചകളിൽ പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരിക്കും. കൊതുകിന്റെ ഉറവിടം നശിപ്പിക്കുക, കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണം.
വിറപ്പിച്ചത് 2017
ജില്ലയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത് 2017ൽ ആണ്. 963 ഡെങ്കി ബാധിതരും 62 മരണങ്ങളുമുണ്ടായി. സംസ്ഥാനത്ത് ആകെ 165 മരണങ്ങളിൽ നല്ലൊരു പങ്കും മലപ്പുറത്തായിരുന്നു. രോഗികളുടെ എണ്ണത്തിൽ ഏഴാംസ്ഥാനത്ത് ആയിരുന്നെങ്കിലും മരിച്ചവരുടെ എണ്ണത്തിൽ മുന്നിലായിരുന്നു. 2018ലും 877 കേസുകളുണ്ടായെങ്കിലും മരണം ഒമ്പതിലേക്ക് കുറക്കാനായി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഡെങ്കി കേസുകൾ 400ന് താഴെയാണ്. 2017ൽ ഡെങ്കി ഉയർത്തിയ വലിയ ഭീഷണിക്ക് പിന്നാലെ പരിസര ശുചീകരണമടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതും ഡെങ്കി ലക്ഷണങ്ങൾ സംബന്ധിച്ച അവബോധം വളർന്നതും കൃത്യസമയത്ത് ചികിത്സ തേടിയതും മരണങ്ങളും ഡെങ്കി കേസുകളും കുറയ്ക്കാൻ സഹായമായി.
മഴക്കാലത്ത് ജലജന്യ, കൊതുകുജന്യ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാദ്ധ്യത ഏറെയായതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുകയും ജനങ്ങൾ ജാഗ്രത പാലിക്കുകയും വേണം.
ഡോ.കെ സക്കീന, ജില്ലാ മെഡിക്കൽ ഓഫീസർ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |