വില നിയന്ത്രണത്തിന് സർക്കാർ
പൂച്ചാക്കൽ : കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാളികളുടെ പോക്കറ്റ് കൊള്ളയടിച്ചിരുന്ന അന്യസംസ്ഥാന സിമന്റ് കമ്പനികൾക്ക് മൂക്കു കയറിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം എത്രത്തോളം പ്രാവർത്തികമാകുമെന്ന് ഇനിയുള്ള നാളുകളിലറിയാം. കഴിഞ്ഞ ദിവസം നിർമ്മാതാക്കളുമായി നടത്തിയ ചർച്ചയിൽ, 360 രൂപക്ക് ഒരു പാക്കറ്റ് സിമന്റ് നൽകണമെന്ന നിർദ്ദേശമാണ് വ്യവസായ വകുപ്പ് നൽകിയത്. നിലവിൽ 478 രൂപയാണ് പ്രമുഖ കമ്പനികളുടെ ഒരു ചാക്ക് സിമന്റിന് വില.
2011 മുതലാണ് കമ്പനികൾ കേരളത്തിലേക്കുള്ള സിമന്റിന് മാത്രം ഒരു ചാക്കിന് 100 രൂപ അധികമായി ബില്ലടിച്ചു തുടങ്ങിയത്. 28 ശതമാസം ജി.എസ്.ടി കൂടിയാകുമ്പോൾ തമിഴ്നാട്ടിൽ 350 രൂപയ്ക്ക് ലഭിക്കുന്ന സിമന്റിന് കേരളത്തിൽ 478 രൂപ നൽകണം. ഇതിന് പുറമേ ജൂൺ 1 മുതൽ പാക്കറ്റിന് 15 രൂപ മുതൽ 25 രൂപ വരെ വർദ്ധിപ്പിച്ചതോടയാണ് പ്രതിഷേധം ഉയർന്നതും സർക്കാർ ഇടപെട്ടതും. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വില നിശ്ചയിക്കാനും നിയന്ത്രിക്കാനും റെഗുലേറ്ററി ബോർഡ് ഉണ്ട്.
പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സിന് വാളയാറിലും ചേർത്തലയിലെ പള്ളിപ്പുറത്തുമായി രണ്ടു ഫാക്ടറികളുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ അഞ്ചു ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. കേരളത്തിൽ സ്വകാര്യ മേഖലയിൽ സജീവമായുള്ളത് പാലക്കാട് ജില്ലയിലെ ഇന്ത്യാന സിമന്റ് മാത്രം.തമിഴ്നാട്, ആന്ധ്ര,ഗുജറാത്ത് എന്നിവിടങ്ങളിലെ കമ്പനികൾ ഉത്പാദിപ്പിക്കുന്ന വിവിധ ബ്രാൻഡുകളാണ് ഇവിടെ കൂടുതൽ വിറ്റുപോകുന്നത്. ഇറക്കുമതി ചെയ്യുന്ന സിമന്റിൽ ഷാർജക്കും യൂണിയൻ സിമന്റിനുമാണ് ഡിമാൻഡ്. രണ്ടിനും 350 രൂപയാണ് ചാക്കൊന്നിന് വില.
പിശകിയാൽ കനത്ത ഫൈൻ
സിമന്റിന് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. ബില്ലടിക്കുമ്പോൾ വിലാസത്തിലോ മറ്റ് സാങ്കേതിക പിശകോ വന്നാൽ നികുതി വകുപ്പ് അധികമായി 56 ശതമാനം ഫൈൻ അടിക്കും. എന്നാൽ കുത്തക കമ്പനികൾ പലതരത്തിലുള്ള നികുതി വെട്ടിപ്പു നടത്തുന്നുണ്ടെന്നാണ് ആക്ഷേപം.
24 : കേരളത്തിൽ പ്രതിവർഷം വേണ്ടത് 24 കോടി പാക്കറ്റ് സിമന്റ്
2400 : 2400 കോടി രൂപയാണ് സിമന്റ് കമ്പനികൾ ഓരോവർഷവും കേരളത്തിൽ നിന്ന് കൂടുതലായി വാങ്ങുന്നത്
പ്രതിസന്ധി 2010 ന് ശേഷം
2010 വരെ സിമന്റ് വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയില്ലായിരുന്നു.
230 രൂപയായിരുന്നു ഒരു ചാക്കിന് ചില്ലറവില്പന വില. 13 രൂപ ഡീലർ കമ്മിഷൻ
ഇപ്പോൾ വില ഇരട്ടിയാക്കിയിട്ടും ഡീലർകമ്മീഷൻ ഇപ്പോഴും 13രൂപ തന്നെ.
അടിക്കടിയുണ്ടാകുന്ന വില വർദ്ധനവ് സാധാരണക്കാരെ ബാധിക്കുന്നു
''സർക്കാരിന്റെ ഭവന പദ്ധതി പ്രകാരം ലഭിക്കുന്ന നാല് ലക്ഷം രൂപ കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുകയില്ല. നിർമ്മാണ സാമഗ്രികൾക്ക് അടിക്കടി വില വർദ്ധിക്കുകയാണ്
അംബീഷ് മേകരവെളി.
(സർക്കാർ ഭവന പദ്ധതിയുടെ ഗുണഭോക്താവ്)
''സിമന്റിന്റെ വില നിയന്ത്രിക്കുന്നതിന് നിർമ്മാതാക്കൾ, സംസ്ഥാന സർക്കാർ, വിതരണക്കാർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ബോർഡ് രൂപികരിക്കണം. മലബാർ സിമന്റ്സിന്റെ ഉത്പാദനക്ഷമത കൂട്ടി കേരളം സ്വയംപര്യാപ്തയിൽ എത്തണം.
ഒ.സി. വക്കച്ചൻ, സംസ്ഥാന ജനറൽ സെക്രട്ടറി
സിമന്റ് ട്രേഡേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |