എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
കോട്ടയിന്നു കോട്ടയല്ല പുരാവസ്തു
അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കാഷ്ടിക്കുന്നു
ഇതാ ഒരു പരസ്യം
'ഈ പുരാവസ്തുവിനു കോട്ടം വരുത്തുന്നവരെ
നിയമപ്രകാരം ശിക്ഷിക്കും' ( കണ്ണൂർ കോട്ട- കടമ്മനിട്ട)
അഴിമതിയുടെ പുതിയ കോട്ടവാതിലുകൾ തുറക്കുന്നത് ഒരു പക്ഷേ കണ്ണൂർ കോട്ട എന്ന കവിത എഴുതുമ്പോൾ കണ്ണൂരുകാരനല്ലാത്ത കടമ്മനിട്ട മുൻകൂട്ടി കണ്ടിരിക്കാം. ഈ പുരാവസ്തുവിന് കോട്ടം വരുത്തുന്നവരെ നിയമപ്രകാരം ശിക്ഷിക്കുമെന്ന കോട്ടവാതിലിലെ പരസ്യം അഴിമതിക്കാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. എന്നാൽ ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതു പോലെയാണ് കണ്ണൂർ കോട്ടയിലെ മോടിപിടിപ്പിക്കൽ. കോട്ടയിൽ ദീപങ്ങൾ കൊളുത്തിവച്ചെങ്കിലും അവയിലൊക്കെ അഴിമതിയുടെ പടുതിരികളാണ് കത്തിയതെന്നാണ് കഴിഞ്ഞ ദിവസത്തെ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നത്.
കണ്ണൂർകോട്ട ചരിത്ര പ്രസിദ്ധമാണ്. സായ്പുണ്ടാക്കിയ കോട്ട സംരക്ഷിക്കേണ്ട ചുമതല നമ്മുടെ സർക്കാരുകൾക്കാണ്. കോട്ടകളിൽ സഞ്ചാരികളെ ആകർഷിക്കാനും മറ്റും നടത്തുന്ന ചെപ്പടിവിദ്യകൾ പലപ്പോഴും കടലിൽ കല്ലിടുന്ന പോലെയാണ് . ഇവിടെ എന്തൊക്കെ ടൂറിസം ബഹളമായിരുന്നു നടന്നത്. സായ്പുണ്ടാക്കിയ കോട്ട കാണാൻ സായ്പിന്റെ നാട്ടിൽ നിന്നു തന്നെ സഞ്ചാരികളെ എത്തിക്കുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.കണ്ണൂരിന് കേട്ടുകേൾവി ഇല്ലാത്ത ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നു കൂടി കേട്ടതോടെ എല്ലാവരും വെളിച്ചത്തിനായി കാത്തുനിന്നു.
കണ്ണൂർ കോട്ടയിൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിലൂടെ പാഴായത് ടൂറിസം വകുപ്പിന്റെ കോടിക്കണക്കിന് രൂപ. പാഴ്ചെലവിന് പുറമെ പദ്ധതിയിലൂടെ വൻക്രമക്കേടും അഴിമതിയും നടന്നെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായാണ് ബി. ജെ.പി ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തി വിജിലൻസ് സംഘം മൊഴിയെടുത്തത്. അന്നത്തെ എം. എൽ. എ കൂടിയായ അബ്ദുള്ളക്കുട്ടി കിട്ടിയ അവസരം പാഴാക്കിയതുമില്ല. ആദ്യം സി.പി.എം, പിന്നെ കോൺഗ്രസ്, ഇപ്പോൾ ബി.ജെ.പി...... വ്യത്യസ്ത നിറങ്ങളിൽ വിരാജിച്ച രാഷ്ട്രീയക്കാരന് കിട്ടിയ അവസരം!. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ടൂറിസം മന്ത്രിയെയും മറ്റും ലക്ഷ്യമിടാനാണ് അബ്ദുള്ളക്കുട്ടിയുടെ അടവുകൾ.
വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അബ്ദുള്ളക്കുട്ടിതന്നെ വ്യക്തമാക്കിയിരിക്കുക
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന യു.ഡി.എഫ് സർക്കാർ കാലത്താണ് കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കുന്നത്. അന്ന് കണ്ണൂർ മണ്ഡലം എം.എൽ.എ എ.പി. അബ്ദുള്ളകുട്ടിയായിരു
കണ്ണൂർ കോട്ടയുടെ ചരിത്രം, അറക്കൽ - ചിറക്കൽ രാജവംശം എന്നിവ ഷോയിലൂടെ കാഴ്ചക്കാർക്ക് വിവരിക്കുന്നതായിരുന്നു പദ്ധതി. സിനിമാതാരങ്ങളായ മമ്മൂട്ടി, കാവ്യ മാധവൻ എന്നിവരുടെ ശബ്ദത്തിൽ ചരിത്ര വിരണവും ഇതിന്റെ ഭാഗമായി റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു.
3.8 കോടി രൂപയായിരുന്നു പദ്ധതിക്കായി ബഡ്ജറ്റിൽ നീക്കിവെച്ചത്. ഇതിൽ ഏകദേശം രണ്ടു കോടിക്കടുത്ത് രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തിയായത്. 2016 ഫെബ്രുവരി 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഷോയുടെ ഉദ്ഘാടനം നിർവഹിച്ചത്. ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ബംഗളൂരു ഡിപ്പോളിനായിരുന്നു നിർമാണ കരാർ. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനായിരുന്നു പദ്ധതിയുടെ മേൽനോട്ട ചുമതല.
ഉദ്ഘാടന ദിവസം മാത്രമായിരുന്നു ആദ്യത്തെയും അവസാനത്തെയും ഷോ. മുടക്കിയതോ കോടികൾ! കോട്ട കാണാനെത്തുന്നവരെ പിന്നീട് സ്വാഗതം ചെയ്തത് ശബ്ദവും വെളിച്ചവുമായിരുന്നില്ല അഴിമതിയുടെ ഇരുട്ടായിരുന്നു. പിന്നീട് ഒരിക്കൽപ്പോലും ഷോ നടന്നില്ല. വെറും കടലാസ് പദ്ധതിയായ ഇതിലൂടെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആദ്യമേ ആരോപണം ശക്തമായിരുന്നു. ഇതിനിടയിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തത്. 150 പേര്ക്ക് ഇരുന്ന് കാണാവുന്ന രീതിയില് ഗാലറിയും ഒരുക്കിയിരുന്നു. ഇതെല്ലാം ഇപ്പോൾ കാടുമൂടിയ നിലയിലാണ്. ഇതിനായി സ്ഥാപിച്ച ജനറേറ്ററുകളും ലൈറ്റുകളും ബാറ്ററിയുമെല്ലാം നശിച്ചു. എല്ലാ ദിവസവും രാത്രി ഏഴിന് ഷോ നടത്താനായിരുന്നു തീരുമാനം. ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന ഘട്ടത്തിൽ തിടുക്കത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഇതിനായുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വിജിലൻസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടുവരട്ടെ എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. പൊതുജനം ആവശ്യപ്പെടുന്നതും അതുതന്നെ. ആരാണ് ഈ തട്ടിക്കൂട്ട് കമ്പനിക്ക് കരാർ നൽകി കണ്ണൂരുകാരെ കബളിപ്പിച്ചത്. അങ്ങനെ വെളിച്ചം കടക്കാത്ത അഴിമതിയുടെ ഗുഹയിലൂടെ ഏത് സുൽത്താനാണ് കടന്നു പോയത്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |