കോട്ടയം: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ നിരക്ക് കുറയുന്നതിനിടെയും,
മൂന്നാം തരംഗം ഉണ്ടായാൽ നേരിടാൻ ഊർജിത നടപടികൾ. മൂന്നാം തരംഗം കുട്ടികളെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ മറ്റ് ആശുപത്രികൾക്ക് പുറമേ കുട്ടികളുടെ ആശുപത്രിയിൽ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നത്. രണ്ട് ഘട്ടത്തിലും കൊവിഡ് പ്രതിരോധത്തിൽ ഏറെ മുന്നിലായ കോട്ടയം മൂന്നാം തരംഗത്തിനെതിരെയും വളരെ നേരത്തെ തയ്യാറെടുപ്പ് നടത്തുകയാണ്. ഒക്ടോബറിൽ മൂന്നാം തരംഗമുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്സിജൻ പ്ളാന്റ് മിനിറ്റിൽ 2000 ലിറ്റർ ഓക്സിജൻ ലഭ്യമാകുന്നതാണ്. പാലായിൽ ആയിരം ലിറ്ററിന്റേതും സ്ഥാപിച്ചു. ചങ്ങനാശേരി, ഉഴവൂർ, പാമ്പാടി താലൂക്ക് ആശുപത്രികളിലും ഓക്സിജൻ പ്ളാന്റുകളും ഓക്സിജൻ ബെഡ്ഡുകളും സജ്ജമാക്കുകയാണ്. ബെഡ്ഡുകളിലേയ്ക്ക് ഓക്സിജനെത്തുന്ന കേന്ദ്രീകൃത സംവിധാനവും നടപ്പാക്കുന്നു. ഏഴ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 600 ഓക്സിജൻ ബെഡ്ഡുകൾ നിലവിലുണ്ട്. ഇതിന് പുറമേയാണ് ഐ.സി.എച്ചിലെ മുന്നൊരുക്കങ്ങൾ.
എന്തുകൊണ്ട് കുട്ടികൾ
രണ്ട് ഘട്ടങ്ങൾ മുതിർന്നവർക്കാണ് ദോഷമെങ്കിൽ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മൂന്നാം തരംഗത്തിന് മുന്നേ മുതിർന്നവരുടെ വാക്സിനേഷൻ പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കായി കൂടുതൽ കരുതൽ ഒരുക്കുന്നത്.
വില്ലൻ ലോക്ക് ഡൗൺ
ഓക്സിജൻ പ്ളാന്റുകളുടേയും വെന്റിലേറ്ററുകളുടേയും മറ്റും നിർമാണവും ലോക്ക് ഡൗണിൽ നടക്കുന്നില്ല. വർക്ക് ചെയ്യുന്ന ഏജൻസികളുടെ ക്ഷാമമാണ് പ്രധാന പ്രശ്നം. എല്ലാ ജില്ലകളിലും സമാന നിർമാണങ്ങൾ നടക്കുന്നതിനാൽ ഏജൻസികൾ ലഭ്യമല്ല. അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കുട്ടികളുടെ ആശുപത്രിയിൽ പ്രത്യേക വെന്റിലേറ്ററുകൾ, ഓക്സിജൻ ബെഡ്ഡ്
ജില്ലയിലെ മറ്റെല്ലാ ആശുപത്രികളിലും പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കും
'' മൂന്നാം തരംഗത്തിന് മുന്നേ പ്രവർത്തനങ്ങൾ സജ്ജമാക്കാൻ കഴിയും. ഐ.സി.എച്ച് ഇതുവരെ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചിട്ടേയില്ല. അധിക പരിചരണം വേണ്ട കുട്ടികളേയും അമ്മമാരേയും അവിടേയ്ക്ക് മാറ്റി പ്രത്യേക കൊവിഡ് വാർഡുകൾ ആരംഭിക്കും''
-ആരോഗ്യ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |