കൊച്ചി: പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഫണ്ടുപയോഗിച്ച് ഏറ്റെടുത്ത 120.21 കോടി രൂപയുടെ 1839 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി.
അടിസ്ഥാന വിഹിതമായി 40ശതമാനം തുകയും പ്രത്യേക ഉദ്ദേശ്യ ഗ്രാന്റായി 60 ശതമാനം തുകയുമാണ് ഓരോ പ്രാദേശിക സർക്കാരുകൾക്കും ലഭ്യമാകുക. അടിസ്ഥാന വിഹിതം ശമ്പളവും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകളും ഒഴികെയുള്ള വികസനക്ഷേമ പ്രവൃത്തികൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാം. പ്രത്യേക ഉദ്ദേശ്യ ഗ്രാന്റ് തുകയുടെ പകുതി വീതം ശുചിത്വ മാലിന്യ സംസ്‌കരണ പ്രവൃത്തികൾക്കും കുടിവെള്ള പ്രോജക്ടുകൾക്കുമായാണ് വിനിയോഗിക്കുന്നത്.
കേന്ദ്ര ധനകാര്യ കമ്മിഷൻ വിഹിതം ഉപയോഗിച്ച് ഏറ്റെടുക്കുന്ന പ്രോജക്ടുകൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ അതാത് പ്രാദേശിക സർക്കാരുകൾ അപ്‌ലോഡ് ചെയ്യുകയും വേണം. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളും 14 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഉൾപ്പടെ 97 തദ്ദേശഭരണ സ്ഥാപനങ്ങൾ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് പൂർത്തിയാക്കി.
ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ എസ്.സുഹാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് എം. പി. അനിൽകുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, എ.ഡി.സി. ജനറൽ, റീജിയണൽ ജോയിന്റ് ഡയറക്ടർ നഗരകാര്യം എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |