ടി.പി.ആർ മൂന്നാംദിനവും 15 നു താഴെ
10 നു താഴെ എത്തിയാൽ ഇളവുകൾ
തിരുവനന്തപുരം: കൊവിഡിനെ വരുതിയിലാക്കാൻ കേരളം അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയാനിരിക്കെ, കഴിഞ്ഞ മൂന്നു ദിവസം തുടർച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 15 ശതമാനത്തിൽ താഴെ നിയന്ത്രിക്കാനായതിന്റെ ആശ്വാസത്തിൽ സംസ്ഥാന സർക്കാർ. ഈ തോതിൽ വ്യാപന നിരക്ക് ക്രമമായി കുറയ്ക്കാനായാൽ മൂന്നോ നാലോ ദിവസത്തിനിടെ ഇത് 10 ശതമാനത്തിൽ താഴെ എത്തിക്കാമെന്നും, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.
ലോക്ക് ഡൗൺ ആരംഭിച്ച കഴിഞ്ഞ മാസം എട്ടിന് 28.25 ആയിരുന്നു ടി.പി.ആർ. 12 ന് അത് വീണ്ടുമുയർന്ന് 29.72 ആയി. അതീവഗുരുതരമായ ആ സാഹചര്യത്തിൽ നിന്ന് ടി.പി.ആർ 15 ശതമാനത്തിനു താഴേയ്ക്ക് എത്തിക്കാനായത് ആളുകൾ വീട്ടിലിക്കാൻ തുടങ്ങിയതിന്റെ അനുകൂല ഫലമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 14.82 ആയിരുന്നു ടി.പി.ആർ. ഞായർ 14.89. ഇന്നലെ അത് 14.27 ആയി.
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയർന്നു നിൽക്കുന്ന പ്രതിദിന കണക്കുകൾ ആശങ്ക തോന്നിക്കുന്നതാണെങ്കിലും, അടുത്ത ദിവസങ്ങളിൽ രോഗബാധിതരായവരോ മരണമടഞ്ഞവരോ അല്ല ഇതെന്നതാണ് ആശ്വാസം. മരണം സംഭവിച്ച് ദിവസങ്ങൾക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകൾ കൂടി ഈ കണക്കിൽ ഉൾപ്പെടുന്നതിനാൽ നിലവിലെ കൊവിഡ് സ്ഥിതിയും മരണസംഖ്യയും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ അതിവേഗം കുറവു വരുത്താൻ ലക്ഷ്യമിട്ടാണ് നേരത്തേ അനുവദിച്ച ചില ഇളവുകൾ പിൻവലിച്ച് കഴിഞ്ഞ ശനി മുതൽ അഞ്ചു ദിവസത്തേക്ക് നിയന്ത്രണം കടുപ്പിച്ചത്. പോസിറ്റിവിറ്റി 10 ശതമാനത്തിൽ താഴെയെത്തിയാൽ ലോക്ക് ഡൗണിൽ കാര്യമായ ഇളവുകൾ നൽകാമെന്നാണ് സർക്കാർ നിലപാടെങ്കിലും, പരിധി വിട്ടുള്ള ഇളവുകൾ ഉടൻ അനുവദിക്കരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കൂടി കണക്കിലെടുക്കും. വ്യാപനം അതിവേഗം നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും, സാധാരണ ജനങ്ങളുടെ ജീവിതത്തിനും വരുമാനത്തിനും പൂട്ടിടുന്ന ലോക്ക് ഡൗൺ അനന്തമായി നീട്ടാനാവില്ല.
അടുത്ത നാലു ദിവസത്തിനിടെ ടി.പി.ആർ 10നു താഴെ എത്തിക്കാനായില്ലെങ്കിലേ അടച്ചിടൽ വീണ്ടും നീട്ടേണ്ടുന്ന സാഹചര്യം ആലോചിക്കൂ. മൂന്നാം തരംഗത്തിന്റെ സാദ്ധ്യത നിലനിൽക്കുന്നതിനാൽ അതു കൂടി കണക്കിലെടുത്ത് നിയന്ത്രിത സ്വഭാവത്തിലുള്ള ഇളവുകളായിരിക്കും അനുവദിക്കുക.
ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന മരണസംഖ്യയിൽ ഉൾപ്പെടുന്നത്, അടുത്ത ദിവസങ്ങളിൽ രോഗികളായവരോ മരണപ്പെട്ടവരോ അല്ല. രണ്ടാം വ്യാപനത്തിന്റെ തീവ്രഘട്ടത്തിൽ രോഗം ബാധിച്ചവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. പ്രായമേറിയവരാണ് അധികം. മരണശേഷം കൊവിഡ് പരിശോധന നടത്തി, സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്കാണ് ഇവ ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. അതേസമയം, നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ട സ്ഥിതി നിലനിൽക്കുന്നു.
രാജൻ.എൻ ഖോബ്രഗഡെ
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |