പ്രതിഫലം പറ്റാതെ 450 ദിവസം
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കൊപ്പം നിധിൻ കൂടിയിട്ട് ഈ വരുന്ന ബുധനാഴ്ച 450 ദിവസം. ചികിത്സയ്ക്കൊപ്പം അവരുടെ മനസിന്റെ ആരോഗ്യവും നിലനിറുത്തുകയാണ് കടമ. അതും പ്രത്യേക പ്രതിഫലം പറ്റാതെ. 2020 മാർച്ച് 17ന് കൊവിഡ് രോഗികൾക്കു നടുവിലെത്തിയ നിധിൻ അവധി എടുത്തിട്ടില്ല. ഓണം പോലും മറന്നു.
നെയ്യാറ്റിൻകര പെരുങ്കടവിള നിധിൻ നിവാസിൽ നിധിൻ എ.എഫ് (33) ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജിക്കു ശേഷം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രയോഗിക പരിശീലനം നേടുമ്പോഴാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. വോളന്ററി സർവീസായി സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെന്നറിഞ്ഞ് നേരെ ജനറൽ ആശുപത്രിയിലെത്തി. അന്നു തുടങ്ങി മരണാസന്നരായ രോഗികൾക്ക് മനോധൈര്യം പകരൽ.
കൂട്ടിരുപ്പുകാരൊന്നുമില്ലാതെ ആശുപത്രിയിൽ ഏറെ നാൾ കഴിയേണ്ടി വരുമ്പോൾ രോഗികളുടെ മനസിന്റെ സമനില തെറ്റിത്തുടങ്ങുമെന്ന് നിധിൻ പറയുന്നു. തൊട്ടടുത്ത കിടക്കയിലെ രോഗി മരിച്ചാൽ ഉറക്കം നഷ്ടപ്പെടും. മരണഭയം പിടി കൂടും. ഐ.സി.യുവിലുള്ള രോഗിക്കു മാത്രമല്ല, വീട്ടുകാർക്കും മനോധൈര്യം പകരണം.
''എന്റെ കൗൺസലിംഗ് കൊണ്ട് ജീവിതം തിരിച്ചുപിടിക്കുന്ന രോഗികളുടെ കണ്ണിലെ തിളക്കം. മാസ്കിനുള്ളിലെ അവരുടെ ചിരി. അതു മതി. ദൈവത്തിന്റെ കണക്കിൽ എനിക്കുള്ള പ്രതിഫലമുണ്ടാകും''
കെ.എസ്.ഇ.ബിയിൽ നിന്നു വിരമിച്ച അസറിയുടെയും ഫെമീലയുടെയും മൂത്തമകനായ നിധിൻ പറയുന്നു. പാപ്പനംകോട്ടുള്ള 29 കാരന്റെ അച്ഛനും അമ്മയും ജനറൽ ആശുപത്രിയിൽ കൊവിഡ് വന്ന് മരിച്ചു. ഇതറിഞ്ഞ ഇളയ സഹോദരന്റെ മാനസിക നില തകരാറിലായി. നില ഗുരുതരമായിരുന്ന യുവാവിനെ ഇതൊന്നും അറിയിച്ചില്ല.രോഗം ഭേദമായ ശേഷം മാനസികമായി കൂടുതൽ ധൈര്യം നൽകി. പിന്നീട് വീട്ടുകാരെക്കൊണ്ട് കാര്യങ്ങൾ പറയിച്ചു. എല്ലാം കേട്ടിട്ടും അയാൾ പിടിച്ചു നിന്നു. ഒടുവിൽ അയാൾ നിധിനോട് പറഞ്ഞു ''എനിക്കൊന്നു പൊട്ടിക്കരയണം'. ഒരിക്കൽ കൂടി കൗൺസലിംഗ് കഴിഞ്ഞ് നിറകണ്ണുകളോടെ യുവാവ് മടങ്ങി. നിധിന്റെ അനുജൻ എം.ബി.ബി.എസ് കഴിഞ്ഞ് കോഴിക്കോട് ലിസ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
''വളരെ ആത്മാർത്ഥമായാണ് നിധിന്റെ സേവനം ..ഒരു കാര്യത്തിലെ വിഷമമുള്ളൂ. നിധിന് ഇതിന് ചെറിയൊരു പ്രതിഫലം പോലും നൽകാനാവുന്നില്ല''
- ഡോ. ഷീജ,
എ.ആർ.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |